Kerala
തിരുവനന്തപുരം: ഡൽഹിയിലെ നീറ്റ് സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സംസ്ഥാനത്ത് നടന്ന പ്രതിഷേധങ്ങളിൽ രജിസ്റ്റർ ചെയ്ത കേസുകൾ പിൻവലിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. എത്ര കേസുകൾ ഉണ്ടെങ്കിലും പിൻവലിക്കുമെന്നും ഇതിനായി ഡിജിപിക്ക് നിർദേശം നൽകിയെന്നും മന്ത്രി അറിയിച്ചു.
പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഉൾപ്പെടെ നൽകിയ പരാതികൾ കണക്കിലെടുത്താണ് ആഭ്യന്തര വകുപ്പിൻ്റെ തീരുമാനം. കേസുകൾ പിൻവലിക്കാൻ പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടിരുന്നുവെന്നും മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവ് നൽകിയ കത്ത് ആഭ്യന്തര വകുപ്പിന് കൈമാറിയിരുന്നുവെന്നും ചെന്നിത്തല പറഞ്ഞു.
ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ജയിലുകളിൽ നടക്കുന്ന പരിശോധനയെക്കുറിച്ചും ആഭ്യന്തര മന്ത്രി പ്രതികരിച്ചു. ജയിലുകളിൽ പുലർച്ചെ മുതൽ പരിശോധന നടന്നുകൊണ്ടിരിക്കുകയാണെന്നും മന്ത്രി അറിയിച്ചു. ജയിലുകളിൽ വ്യാപകമായി കഞ്ചാവ് ഉപയോഗിക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. ജയിൽ, പോലീസ് സംയുക്ത പരിശോധനയാണ് നടക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
Kerala
തിരുവനന്തപുരം: വിജിലൻസിന്റെ അഴിമതി വിരുദ്ധ പരിപാടിക്കിടെ നടൻ നിവിൻ പോളിയെ കുറിച്ച് സംസാരിക്കവെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് വേദിയിൽ നാക്കുപിഴ. നിവിൻ പോളി എന്ന പേരിന് പകരം ‘ആക്ഷൻ ഹീറോ നവീൻ പോളി’ എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. പ്രസംഗത്തിനിടെ പേര് മാറി പറഞ്ഞതോടെ വേദിയിലും സദസിലും ചിരി പടർന്നു.
തനിക്ക് പറ്റിയ അമളി ഉടനടി തിരിച്ചറിഞ്ഞ മന്ത്രി, താൻ പറഞ്ഞത് തെറ്റിപ്പോയെന്നും യഥാർഥ ആക്ഷൻ ഹീറോ ആരാണെന്ന് സദസിലുള്ളവർക്ക് തന്നെ പറയാമെന്നും ചിരിയോടെ തിരുത്തുകയായിരുന്നു.‘ആക്ഷൻ ഹീറോ ബിജു’ അടക്കമുള്ള സിനിമകളിൽ നിവിൻ പോളി അവതരിപ്പിച്ച കഥാപാത്രങ്ങൾ അനീതിക്കും അഴിമതിക്കുമെതിരെ പോരാടുന്നവയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
തിരുവനന്തപുരത്ത് വിജിലൻസ് സംഘടിപ്പിച്ച അഴിമതി വിരുദ്ധ ‘വിജിലൻസ് വിസിൽ’ പദ്ധതിയുടെ ഉദ്ഘാടന വേദിയിലാണ് രസകരമായ ഈ സംഭവം നടന്നത്. പദ്ധതിയുടെ ആദ്യ വിസിൽ കമാൻഡോയായി നടൻ നിവിൻ പോളിയാണ് ചടങ്ങിൽ അണിചേർന്നത്.
Kerala
തിരുവനന്തപുരം: അഴിമതി നിർമാർജനത്തിനായി യുവജനങ്ങളെ സജ്ജരാക്കുക എന്ന ലക്ഷ്യത്തോടെ വിജിലന്‍സ് വകുപ്പും വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോയും ചേർന്ന് നടപ്പിലാക്കുന്ന 'പ്രൊജക്റ്റ് സീറോ' എന്ന പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം തിരുവനന്തപുരം ലയോള സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്നു. ചടങ്ങിൽ ആദ്യ വിജിലന്‍സ് കമാന്‍ഡോയായി നടൻ നിവിൻ പോളി വിജിലന്‍സ് വിസില്‍ മുഴക്കി.
പദ്ധതിയുടെ തുടക്കം വലിയൊരു മാറ്റത്തിന് വഴിവെക്കുമെന്ന് നിവിന്‍ പോളി പറഞ്ഞു. "നിയമത്തിലുള്ള വിശ്വാസത്തിലാണ് ഒരു സമൂഹത്തിന്റെ നിലനില്‍പ്പ്. ആ വിശ്വാസം നഷ്ടപ്പെട്ടാല്‍ സമൂഹം തകരും. കൈക്കൂലി വാങ്ങുന്നത് മാത്രമല്ല, മറ്റൊരാളുടെ അവസരം ഇല്ലാതാക്കുന്നതും കുറുക്കുവഴികള്‍ സ്വീകരിക്കുന്നതും അഴിമതി തന്നെയാണ്.
നേരായ വഴിയില്‍ കാര്യങ്ങൾ നടക്കില്ലെന്ന തെറ്റായ ധാരണയാണ് ആദ്യം മാറേണ്ടത്. ഈ മാറ്റങ്ങൾ കണ്ടുതുടങ്ങേണ്ടത് വിദ്യാലയങ്ങളില്‍ നിന്നാണെന്നും അദ്ദേഹം വ്യക്തമാക്കി.
ശരിയായ വഴിയിൽ സഞ്ചരിക്കാൻ പ്രചോദിപ്പിക്കാതെ, അനാവശ്യമായി പ്രോത്സാഹിപ്പിച്ച് അപകടത്തിലാക്കുന്ന കൂട്ടുകാരില്‍ നിന്ന് മാറിനിൽക്കണമെന്ന് അദ്ദേഹം വിദ്യാർഥികളെ ഓർമിപ്പിച്ചു. ചോദ്യം ചെയ്യുന്ന പുതിയ തലമുറയ്ക്കും പ്രതികരണശേഷിയുള്ള ജനതയ്ക്കും മാത്രമേ ശക്തമായ ഭരണസംവിധാനം കെട്ടിപ്പടുക്കാൻ കഴിയൂവെന്നും നിവിൻ പോളി കൂട്ടിച്ചേർത്തു. ഓപ്പറേഷന് തൂഫാന് ലഭിച്ച വലിയ സ്വീകാര്യതയും പിന്തുണയും 'പ്രൊജക്ട് സീറോ'യ്ക്കും ജനങ്ങളുടെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്ന് രമേശ് ചെന്നിത്തല അഭ്യർഥിച്ചു.
Kerala
കണ്ണൂർ: ബിഡിഎസ് വിദ്യാർഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഡോ.റാമിന് ജാമ്യം ലഭിച്ചതിൽ ആഭ്യന്തര വകുപ്പിന് അതൃപ്തി. പോലീസിന്റെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ചയുണ്ടായെന്ന ആരോപണത്തിനു പിന്നാലെ മന്ത്രി രമേശ് ചെന്നിത്തല ഡിജിപിയോട് അടിയന്തര റിപ്പോർട്ട് തേടി.
സംഭവത്തിൽ എന്താണ് സംഭവിച്ചതെന്ന് അന്വേഷിക്കാൻ ഉത്തരമേഖലാ ഐജിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അന്വേഷണത്തിൽ പോലീസിന് ജാഗ്രതക്കുറവ് ഉണ്ടായിട്ടില്ലെന്ന് ആഭ്യന്തര മന്ത്രി വ്യക്തമാക്കിയെങ്കിലും ക്രൈംബ്രാഞ്ച് മേധാവിയോട് വിശദീകരണം തേടാൻ തീരുമാനിച്ചു.
അറസ്റ്റ് ചെയ്യുമ്പോൾ പാലിക്കേണ്ട മാനദണ്ഡങ്ങളും നടപടിക്രമങ്ങളും പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് തലശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി ഡോ. റാമിന് ജാമ്യം അനുവദിച്ചത്. അറസ്റ്റിന്റെ കാരണം രേഖാമൂലം പ്രതിയെ അറിയിച്ചില്ലെന്നും വിവരങ്ങൾ പബ്ലിക് പ്രോസിക്യൂട്ടറെ അറിയിക്കാൻ വൈകിയതുമാണ് വീഴ്ചയായത്.
എന്നാൽ, കോടതി വിട്ടയച്ചതിന് തൊട്ടുപിന്നാലെ ഡോ. റാമിനെ കോടതി വളപ്പിൽ നിന്ന് ബലം പ്രയോഗിച്ച് ക്രൈംബ്രാഞ്ച് വീണ്ടും കസ്റ്റഡിയിലെടുത്തു. ക്രൈംബ്രാഞ്ചിന്റെ ഈ നടപടി പൂർണ്ണമായും നിയമവിരുദ്ധമാണെന്ന് പ്രതിഭാഗം അഭിഭാഷകൻ എം. കിഷോർ കുമാർ പറഞ്ഞു.
Movies
ലഹരിയുടെ അടിവേരറക്കുക എന്ന ലക്ഷ്യത്തോടെ കേരളത്തിൽ നടന്നുവരുന്ന ഓപ്പറേഷൻ തൂഫാൻ: ദി നാർക്കോ ഹണ്ട് ദൗത്യത്തിന് കരുത്തു പകരാൻ തമിഴ്നാട് സർക്കാരിന്റെയും പിന്തുണ. ഇതിന്റെ ഭാഗമായി ചെന്നൈയിലെ ഓഫീസിൽ തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ്യുമായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല കൂടിക്കാഴ്ച നടത്തി. ഓപ്പറേഷൻ തൂഫാൻ ദൗത്യത്തിന്റെ ഭാഗമായി നടത്തിവരുന്ന പ്രവർത്തനങ്ങളെ വിജയ് അഭിനന്ദിച്ചു.
ലഹരിവിരുദ്ധ പോരാട്ടത്തിൽ കേരളവും തമിഴ്നാടും ഒറ്റക്കെട്ടായി പ്രവർത്തിക്കുമെന്ന് ഇരുനേതാക്കളും ഉറപ്പിച്ചു. ഓപ്പറേഷൻ തൂഫാന് പൂർണ പിന്തുണ അറിയിച്ച മുഖ്യമന്ത്രി ജോസഫ് വിജയ്, ലഹരി മാഫിയയ്ക്കെതിരായ പോരാട്ടത്തിൽ തമിഴ്നാട് സർക്കാരും പോലീസും കേരളത്തിനൊപ്പം പ്രവർത്തിക്കുമെന്ന് ഉറപ്പുനൽകി. ഈ പോരാട്ടത്തിന്റെ ഭാഗമായി കേരള-തമിഴ്നാട് അതിർത്തികളിൽ പരിശോധനകൾ കർശനമാക്കാനും ലഹരി മാഫിയകളെ തടയുന്നതിനായി ഇന്റലിജൻസ് വിവരങ്ങൾ പങ്കുവയ്ക്കാനും ധാരണയായി. തമിഴ്നാട്ടിലെ ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്ക് കേരളത്തിന്റെ പൂർണ
പിന്തുണയും അഭിനന്ദനവും ആഭ്യന്തരമന്ത്രി തമിഴ്നാട് മുഖ്യമന്ത്രിയെ അറിയിച്ചു. ഓപ്പറേഷൻ തൂഫാൻ ദൗത്യവുമായി സഹകരിക്കാൻ വിജയ് ഉടൻ തന്നെ കേരളത്തിൽ എത്തുമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.
ഇതിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന മെഗാ പരിപാടിയിൽ ആദ്യത്തെ തൂഫാൻ വാറിയർ’ ആയ മോഹൻലാലിനൊപ്പം വിജയും പങ്കുചേരുമെന്നും അദ്ദേഹം വ്യക്തമാക്കി. കേരള മുഖ്യമന്ത്രി വി.ഡി. സതീശനും പരിപാടിയിൽ പങ്കെടുക്കും. ലഹരിമുക്തമായ ഒരു നാളേക്കായി സംസ്ഥാന അതിർത്തികൾക്കപ്പുറം യോജിച്ചുള്ള പ്രവർത്തനങ്ങൾ തുടരുമെന്ന് രമേശ് ചെന്നിത്തല അറിയിച്ചു.
National
ചെന്നൈ: സംസ്ഥാനത്തെ ലഹരിവിരുദ്ധ പോരാട്ടം കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയിയുമായി കൂടിക്കാഴ്ച നടത്തുന്നു. കേരള സർക്കാർ നടപ്പിലാക്കുന്ന 'ഓപ്പറേഷൻ തൂഫാൻ: ദ നാർക്കോ ഹണ്ട്' എന്ന ലഹരിവിരുദ്ധ ദൗത്യത്തിന് തമിഴ്നാടിന്റെ പിന്തുണ തേടുകയാണ് കൂടിക്കാഴ്ചയുടെ പ്രധാന ലക്ഷ്യം.
ലഹരി മാഫിയകൾക്കെതിരെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ ഒറ്റക്കെട്ടായി നീങ്ങേണ്ടതുണ്ടെന്ന് മന്ത്രി രമേശ് ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു. മയക്കുമരുന്ന് മാഫിയയുടെ ശൃംഖലകൾ കണ്ടെത്തുന്നതിനും ഇവരുടെ പ്രവർത്തനം തടയുന്നതിനും ഇരു സംസ്ഥാനങ്ങളും തമ്മിലുള്ള ഏകോപനം അത്യന്താപേക്ഷിതമാണെന്നും അദ്ദേഹം വ്യക്തമാക്കി. ജൂൺ മാസം ആരംഭിച്ച ഓപ്പറേഷൻ തൂഫാനിലൂടെ കേരളത്തിൽ ആയിരക്കണക്കിന് ആളുകളെ ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ട്.
പുതിയ സർക്കാരിന്റെ പ്രവർത്തനങ്ങളെയും മുഖ്യമന്ത്രി വിജയിയുടെ നേതൃപാടവത്തെയും മന്ത്രി രമേശ് ചെന്നിത്തല പ്രശംസിച്ചു. അഴിമതിരഹിതവും സുതാര്യവുമായ ഭരണമാണ് തമിഴ്നാട്ടിൽ നടക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നേരത്തെ കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാറുമായും രമേശ് ചെന്നിത്തല ഇതേ വിഷയത്തിൽ ചർച്ചകൾ നടത്തിയിരുന്നു. ലഹരി വിപത്തിനെ വേരോടെ പിഴുതെറിയാൻ സംസ്ഥാനങ്ങളുമായി ചേർന്ന് തുടർനടപടികൾ സ്വീകരിക്കാനാണ് കേരള സർക്കാരിന്റെ തീരുമാനം.
Movies
ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ എറണാകുളം സിറ്റി പോലീസ് കമ്മിഷണർ തെറ്റിദ്ധരിപ്പിച്ചതാണെന്ന് നടി അൻസിബ ഹസൻ. നടി ലക്ഷ്മിപ്രിയക്കെതിരായ പരാതിയിൽ പോലീസ് എഫ്ഐആർ ഫയൽ ചെയ്ത് അന്വേഷണം തുടങ്ങിയെന്ന ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ വിശദീകരണത്തിനെതിരെയാണ് നടി രംഗത്തെത്തിയത്. രമേശ് ചെന്നിത്തലയെ ടാഗ് ചെയ്താണ് അൻസിബയുടെ പ്രതികരണം.
‘‘പോലീസ് എഫ്ഐആർ എടുത്തിട്ടില്ല സർ. എറണാകുളം സിറ്റി പോലീസ് കമ്മിഷണർ അങ്ങയെ പറ്റിച്ചതാണ് സർ. എഫ്ഐആർ ഇടാത്തതിനെ തുടർന്ന് ഞാൻ കോടതിയെ സമീപിച്ചിരിക്കുകയാണ് സർ. കേസെടുക്കാനാവില്ല എന്ന് അവർ കോടതിയിലും പറഞ്ഞിട്ടുണ്ട് സർ.
ഞാൻ ബഹുമാനപ്പെട്ട ആഭ്യന്തരമന്ത്രിയെ ഫോണിൽ വിളിച്ചത് എന്റെ പരാതിയിൽ എഫ്ഐആർ റജിസ്റ്റർ ചെയ്യണം എന്ന് ആവശ്യപ്പെടാനല്ല. മറിച്ച്, ഇൻസ്റ്റാഗ്രാമിൽ എന്റെ സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിൽ പ്രചരിക്കുന്ന വീഡിയോ തടയാൻ അടിയന്തരമായി ഇടപെടണം എന്ന് അഭ്യർഥിക്കാനാണ്.
ആ വീഡിയോയുടെ മുഴുനീള പതിപ്പ് അടുത്ത ദിവസം തന്നെ യൂട്യൂബിലൂടെ സംപ്രേഷണം ചെയ്യുന്നത് തടയാൻ പോലീസിന് നിർദ്ദേശം നൽകണമെന്ന് അപേക്ഷിക്കാനാണ് ഞാൻ വിളിച്ചത്. അല്ലാത്തപക്ഷം, എന്റെ മാനത്തിന് തിരുത്താനാകാത്ത വിധം വലിയ നഷ്ടമുണ്ടാകുമെന്ന ആശങ്കയും ഞാൻ അദ്ദേഹത്തെ അറിയിച്ചിരുന്നു.ഇതിനെത്തുടർന്നാണ് അദ്ദേഹം പോലീസ് ഉദ്യോഗസ്ഥരെ ഫോണിൽ വിളിച്ച് കാര്യങ്ങൾ അന്വേഷിച്ചത്.
എന്നാൽ, കേസിൽ എഫ്ഐആർ. ഇട്ടിട്ടുണ്ടെന്ന് പോലീസ് ആഭ്യന്തരമന്ത്രിയോട് കളവായി പറയുകയായിരുന്നു. ആഭ്യന്തരമന്ത്രിയുടെ ഇടപെടലിൽ ആശ്വാസം കൊണ്ടിരിക്കുമ്പോഴാണ് തൊട്ടടുത്ത ദിവസം തന്നെ പ്രതികൾ ആ മുഴുനീള വീഡിയോ യൂട്യൂബിലൂടെ പരസ്യമായി പ്രചരിപ്പിക്കാൻ തുടങ്ങിയത്. അപ്പോഴാണ് പോലീസ് അതുവരെയും എഫ്ഐആർ റജിസ്റ്റർ ചെയ്തിട്ടില്ലെന്ന യാഥാർഥ്യം ഞാൻ മനസിലാക്കുന്നത്.
പരാതിയിൽ എഫ്ഐആർ റജിസ്റ്റർ ചെയ്യാതെ പ്രതികൾ പരാമർശിച്ച, ഞാൻ താമസിച്ചിരുന്ന ഹോട്ടലിൽ കേന്ദ്രീകരിച്ച് പാലാരിവട്ടം പോലീസ് അന്വേഷണം നടത്തിയത് പ്രതികളെ സഹായിക്കാനുള്ള തെളിവുകൾക്ക് വേണ്ടിയായിരുന്നു. അവിടെനിന്ന് അനുകൂലമായി ഒന്നും ലഭിക്കില്ലെന്ന് ഉറപ്പായപ്പോഴാണ്, ഇത് വെറുമൊരു മാനനഷ്ടക്കേസ് മാത്രമാണെന്ന് വരുത്തിത്തീർത്ത് പരാതി എഴുതിത്തള്ളാൻ പോലീസ് ഇപ്പോൾ ശ്രമിക്കുന്നത്.
ഇതേ പ്രതി നൽകിയ ഒരു വ്യാജ പരാതിയുടെ പുറത്താണ് തൃപ്പൂണിത്തുറ വനിതാ സെല്ലിൽ വെച്ച് എന്നെക്കൊണ്ട് നിർബന്ധിതമായി മാപ്പെഴുതി വാങ്ങിച്ചതെന്ന കാര്യം ആരും മറന്നുപോകരുത്.
കാക്കിക്കുള്ളിൽ നിങ്ങൾ ആരായാലും, നിയമപരമായ നിങ്ങളുടെ സഹായവും സംരക്ഷണവും എനിക്കും കൂടി അവകാശപ്പെട്ടതാണെന്ന പൂർണ ബോധ്യത്തിലാണ് ഞാൻ വീണ്ടും വീണ്ടും നിങ്ങളുടെ വാതിലിൽ മുട്ടുന്നത്. നീതി ലഭിക്കുന്നതുവരെ ആ വാതിലിൽ ഞാൻ മുട്ടിക്കൊണ്ടേയിരിക്കും.’’അൻസിബയുടെ കുറിപ്പ്.
കേസെടുക്കാനാവില്ലെന്ന് കാണിച്ച് പാലാരിവട്ടം പോലീസ് സ്റ്റേഷനിലെ എസ്എച്ച്ഒ നൽകിയ മറുപടിയും അൻസിബ പുറത്തുവിട്ടു. പരാതിയിന്മേൽ പ്രാഥമിക അന്വേഷണം നടത്തിയതായും പരാതിക്കാധാരമായ വീഡിയോ പരിശോധിച്ചതിൽ അപകീർത്തിപ്രചാരണത്തിനുള്ള വകുപ്പ് പ്രകാരമുള്ള കുറ്റമേ നിലനിൽക്കൂ. മറ്റ് വകുപ്പുകൾ നിലനിൽക്കില്ലെന്നും അതിനാൽ പരാതിക്കാരിക്ക് കോടതിയെ സമീപിക്കാവുന്നതാണ് എന്നുമാണ് അൻസിബ പുറത്തുവിട്ട മറുപടിയിൽ ഉള്ളത്.
കഴിഞ്ഞദിവസം നടന്ന വാർത്താസമ്മേളനത്തിലാണ് അൻസിബയുടെ പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചുവെന്ന് ആഭ്യന്തരമന്ത്രി വിശദീകരിച്ചത്. മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം. പരാതിയിൽ കേസെടുത്തിട്ടില്ലെന്ന് നടി തന്നെ വിളിച്ച് അറിയിച്ചു. ഉടൻ പോലീസ് കമ്മിഷണറെ വിളിച്ച് അന്വേഷിച്ചു. കേസെടുത്ത് അന്വേഷണം ആരംഭിച്ചെന്നാണ് കമ്മിഷണർ തന്നെ അറിയിച്ചത്. കേസെടുത്താൽ പിന്നെ അന്വേഷണത്തിൽ താൻ ഇടപെടുന്നത് ശരിയല്ലെന്നുമായിരുന്നു ആഭ്യന്തരമന്ത്രിയുടെ വാക്കുകൾ.
‘‘നടി എന്നെ ഫോണിൽ വിളിച്ചു. പരാതികൊടുത്തിട്ടും എഫ്ഐആർ. ഇടുന്നില്ല എന്ന് പറഞ്ഞു. കമ്മിഷണറെ വിളിച്ചപ്പോൾ എഫ്ഐആർ. ഇട്ടിട്ടുണ്ടെന്ന് പറഞ്ഞു. പോലീസ് എഫ്.ഐ.ആർ. ഇട്ടാൽ ഞാൻ അന്വേഷണത്തിൽ ഇടപെടുന്നത് ശരിയല്ല. ആഭ്യന്തരമന്ത്രി ഒരു അന്വേഷണത്തിലും ഇടപെടുന്നത് ശരിയല്ല. അതാണ് രീതി, ഞാൻ ഇടപെടുന്നതാണ് തെറ്റ്. എഫ്ഐആർ ഇട്ടാൽ അന്വേഷിച്ച് നടപടിയെടുക്കേണ്ടത് അവരുടെ ഉത്തരവാദിത്തമാണ്’’, രമേശ് ചെന്നിത്തല പറഞ്ഞു.
യൂട്യൂബ് ചാനലിലൂടെയും സമൂഹ മാധ്യമങ്ങളിലൂടെയും അശ്ലീലപ്രചാരണം നടത്തുന്നുവെന്ന് ആരോപിച്ചാണ് അൻസിബ ഹസൻ നടിമാരായ ലക്ഷ്മിപ്രിയ്ക്കും ചാനൽ ഉടമയ്ക്കും ശ്വേതാ മേനോനുമെതിരെ പാലാരിവട്ടം പൊലീസിൽ പരാതി നൽകിയത്. ലക്ഷ്മിപ്രിയ ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിനെതിരെയാണ് പരാതി. സാമൂഹികമാധ്യമങ്ങളിൽ വ്യാജവും അശ്ലീലവും നിറഞ്ഞതുമായ വിഡിയോ നിർമിച്ച് പ്രചരിപ്പിച്ച് സ്ത്രീത്വത്തെ അപമാനിച്ചെന്നും പരാതിയിലുണ്ട്.
Kerala
തിരുവനന്തപുരം: മുഖ്യമന്ത്രിയെക്കുറിച്ച് തന്റെ പേരിൽ സാമൂഹിക മാധ്യമങ്ങളിലൂടെ തെറ്റായ പ്രസ്താവനകൾ പ്രചരിപ്പിക്കുന്നതിനെതിരേ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് പരാതി നൽകി കോൺഗ്രസ് നേതാവ് വി.എം. സുധീരൻ. താൻ ഫേസ്ബുക്കിലോ മറ്റ് പൊതുവേദികളിലോ മുഖ്യമന്ത്രിയെക്കുറിച്ച് പറയാത്ത കാര്യങ്ങളാണ് തന്റെ പേരിൽ പ്രചരിപ്പിക്കുന്നതെന്ന് പരാതിയിൽ പറയുന്നു.
സർക്കാരിന്റെ നിലനിൽപ്പിനെത്തെന്നെ ചോദ്യം ചെയ്യുന്ന തരത്തിൽ ജനങ്ങളിൽ തെറ്റിദ്ധാരണ പരത്താനും വിദ്വേഷവും പ്രകോപനവും വളർത്താനുമുള്ള ഹീനമായ ശ്രമമാണ് ഈ പോസ്റ്റിന് പിന്നിലുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് അടിയന്തിരമായി അന്വേഷണം നടത്തി കുറ്റക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് ആഭ്യന്തരമന്ത്രിക്ക് അയച്ച കത്തിൽ വി.എം സുധീരൻ ആവശ്യപ്പെട്ടു.
പാലക്കാട് ഡിസിസി ജനറൽ സെക്രട്ടറി എം. പത്മഗിരീശൻ ഇക്കാര്യം ശ്രദ്ധയിൽപ്പെടുത്തിയതിനെത്തുടർന്നാണ് വി.എം.സുധീരൻ നിയമനടപടിയുമായി രംഗത്തെത്തിയത്. മുഹമ്മദ് ഖലീൽ എന്ന വ്യക്തിയുടെ ഫേസ്ബുക്ക് പോസ്റ്റ് വഴിയാണ് വ്യാജ പ്രചാരണം നടക്കുന്നതെന്നാണ് പരാതി.
Kerala
കൊച്ചി: സംസ്ഥാന സര്‍ക്കാരിന്റെ ലഹരി വിരുദ്ധ കാമ്പയിനായ 'ഓപ്പറേഷന് തൂഫാന്: ദ നാര്‍ക്കോ ഹണ്ട്' പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഇന്ന് പെരുമ്പാവൂരില്‍ എത്തും. നാട്ടുകാരും വിദ്യാര്‍ഥികളും പങ്കെടുക്കുന്ന ജനസഭയ്ക്ക് ശേഷം ഭായി കോളനിയിലെത്തി അന്യസംസ്ഥാന തൊഴിലാളികളുമായി മന്ത്രി നേരിട്ട് സംസാരിക്കും.
ഓപ്പറേഷന് തൂഫാന് ഒരു മാസം പിന്നിടുമ്പോള്‍ ലഹരിക്കെതിരെ ഉണര്‍ന്ന് പെരുമ്പാവൂര്‍ എന്ന പ്രഖ്യാപനവുമായി തൂഫാന് ജാഗരണ്‍ ജനകീയ പ്രതിരോധത്തിന് തുടക്കമിടും. ഉച്ചയ്ക്ക് രണ്ടിന് പെരുമ്പാവൂര്‍ ബോയ്സ് ഹൈസ്കൂളില്‍ നിന്ന് ലഹരിവിരുദ്ധ ബഹുജന റാലി ആരംഭിക്കും. തൂഫാന് പതാക ഉയര്‍ത്തി ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലും.
തുടര്‍ന്ന് വ്യവസായികളും സര്‍വകക്ഷികളുമായി സംവദിക്കും. പിന്നാലെ അന്യസംസ്ഥാന തൊഴിലാളികളുടെ ക്യാമ്പുകളില്‍ നേരിട്ടെത്തി സംസാരിക്കും. ബെന്നി ബഹനാന് എംപി, മനോജ് മൂത്തേടന് എംഎല്‍എ, വി.പി. സജീന്ദ്രന് എംഎല്‍എ, മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ കെ.എന്‍. സംഗീത തുടങ്ങിയവരും പോലീസ് ഉദ്യോഗസ്ഥരും സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സര്‍മാരും പരിപാടികളില്‍ പങ്കെടുക്കും.
അതേസമയം, 'മിനി ഇന്ത്യയെ ലഹരിമുക്തമാക്കാനുള്ള ഈ വലിയ മുന്നേറ്റത്തില്‍ സാധിക്കുന്നവരെല്ലാം പങ്കെടുക്കണ'മെന്ന് ആഹ്വാനം ചെയ്തു കൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റും രമേശ് ചെന്നിത്തല പങ്കുവച്ചിട്ടുണ്ട്.
Kerala
ആലപ്പുഴ: ഓപ്പറേഷൻ തൂഫാന്റെ പേരിൽ കൊച്ചിയിൽ ഗുണ്ടകളുടെ യോഗം വിളിച്ചതിനെതിരേ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ഗുണ്ടകൾ ചേർന്നാണോ തൂഫാൻ യോഗം കൂടുന്നതെന്ന് മന്ത്രി ചോദിച്ചു.
കൊച്ചിയിൽ നടന്ന യോഗത്തിലേക്ക് കെ.സുധാകരനെ ആരോ തെറ്റിദ്ധരിപ്പിച്ച് കൊണ്ടുപോയതാകാമെന്നും അദ്ദേഹത്തെ പോലൊരാൾ അറിഞ്ഞുകൊണ്ട് ഇങ്ങനെ ഒരു യോഗത്തിന് പോകുമെന്ന് കരുതുന്നില്ലെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു. പോലീസ് അറിയാതെ ഒരു യോഗവും ആരും ചേരേണ്ടെന്നും മന്ത്രി വ്യക്തമാക്കി.
ഓപ്പറേഷൻ തൂഫാന് പിന്നാലെ അന്താരാഷ്ട്ര ലഹരി ലോബി കേരളത്തിൽ പത്തി താഴ്ത്തി. ലഹരി മാഫിയയ്ക്കെതിരെ പോരാടാൻ ജനങ്ങൾക്ക് ധൈര്യം കിട്ടിയെന്നും മന്ത്രി പറഞ്ഞു.
Kerala
തിരുവനന്തപുരം: ക്രിമിനൽ കേസ് പ്രതികളെയും ഗുണ്ടാ നേതാക്കളെയും പങ്കെടുപ്പിച്ച് കെ.സുധാകരൻ എംപി കൊച്ചിയിൽ വിളിച്ചുചേർത്ത തൂഫാൻ യോഗത്തെ തള്ളിപ്പറഞ്ഞ് മന്ത്രി രമേശ് ചെന്നിത്തല. സുധാകരന്റെ യോഗത്തെക്കുറിച്ച് തനിക്ക് അറിയില്ല.
ഓപ്പറേഷൻ തൂഫാൻ നടപടികളുടെ ഭാഗമായുള്ള യോഗം വിളിക്കാനുള്ള ചുമതല പോലീസ് ഉദ്യോഗസ്ഥർക്ക് മാത്രമാണ്. അല്ലാത്ത യോഗങ്ങളൊന്നും ഓപ്പറേഷൻ തൂഫാന്റെ തലയിൽ കെട്ടിവയ്ക്കേണ്ടെന്നും ചെന്നിത്തല പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ ലഹരിവിരുദ്ധ, ഗുണ്ടാവിരുദ്ധ പരിശ്രമങ്ങളുടെ ഭാഗമാകാൻ സുധാകരൻ ആഹ്വാനം ചെയ്തിരുന്നു.
എന്നാൽ അദ്ദേഹം വിളിച്ച യോഗത്തിൽ മട്ടാഞ്ചേരി ഹാരിസ്, തോക്ക് കേസ് പ്രതി റിയാസ്, പുലി നസീർ, ബ്യൂട്ടിപാർലർ വെടിവെപ്പ് കേസിലെ പ്രതി ബിലാൽ തുടങ്ങിയ പ്രമുഖ ക്രിമിനൽ കേസ് പ്രതികളും മുൻ ഗുണ്ടാ നേതാക്കളും പങ്കെടുത്തതാണ് വൻ വിവാദത്തിന് വഴിവെച്ചത്. യോഗത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.
ഇതോടെ സുധാകരനെതിരെ കടുത്ത വിമർശനം ഉയർന്നിരുന്നു. സുധാകരൻ കൊച്ചിയിൽ യോഗം വിളിച്ചത് തങ്ങളുടെ അറിവോടെയല്ലെന്ന് കഴിഞ്ഞ ദിവസം എറണാകുളം ഡിസിസിയും വ്യക്തമാക്കിയിരുന്നു.
Kerala
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ ഉപ്പ് തിന്നവര്‍ വെള്ളം കുടിയ്ക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. എസ്ഐടി അന്വേഷണത്തില്‍ സര്‍ക്കാര്‍ ഇടപെട്ടിട്ടില്ലെന്നും ശരിയായ രീതിയില്‍ അന്വേഷണം നടക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
2025 ല്‍ ശബരിമലയില്‍ നിന്നു ദ്വാരപാലകശില്‍പ്പ പാളികള്‍ സ്വര്‍ണം പൂശാന്‍ ചെന്നൈയിലേക്ക് കൊണ്ട് പോയ സംഭവത്തില്‍ ക്രമക്കേടുകള്‍ നടന്നുവെന്ന് ഹൈക്കോടതി നിരീക്ഷിക്കുകയും കഴിഞ്ഞ ഭരണസമിതി പ്രസിഡന്റ് പി.എസ്. പ്രശാന്ത് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കേസെടുത്ത് അന്വേഷണം നടത്താന്‍ ഹൈക്കോടതി തിങ്കളാഴ്ച ഉത്തരവിട്ടിരുന്നു.
തനിക്കെതിരെ രാഷ്ട്രീയപ്രേരിതമായാണ് സര്‍ക്കാര്‍ നീങ്ങുന്നതെന്ന് തിങ്കളാഴ്ച പി.എസ്. പ്രശാന്ത് ആരോപിച്ചിരുന്നു. പ്രശാന്തിന്റെ ആരോപണങ്ങള്‍ക്ക് മറുപടിയായാണ് ആഭ്യന്തര മന്ത്രി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
Kerala
തിരുവനന്തപുരം: സമൂഹത്തിനു ദിശാബോധം നല്കുന്ന പ്രസ്ഥാനമാണ് ദീപികയെന്നു ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല.
ദീപിക ബാലസഖ്യത്തിന്റെ (ഡിസിഎല്‍) സംസ്ഥാന പ്രവര്‍ത്തന വര്‍ഷത്തിന്റെയും ഡിസിഎല്ലിന്റെ ലഹരി വിരുദ്ധ ബോധവത്കരണ പരിപാടിയായ കിക്ക്ഔട്ടിന്റെയും ഉദ്ഘാടനം കവടിയാര്‍ നിര്‍മലഭവന്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്റെ മഹിമയ്ക്കു വേണ്ടി പ്രവര്‍ത്തിക്കുന്നതിനുള്ള പ്രോത്സാഹനമാണ് ദീപിക നല്‍കുന്നത്.
നൈസര്‍ഗികമായ കഴിവുകളെ വളര്‍ത്തിയെടുക്കാന്‍ സഹായിക്കുന്ന പത്രമുത്തശി ലഹരി വിമുക്ത പരിപാടി കൂടി ഏറ്റെടുക്കുന്നതില്‍ സന്തോഷമുണ്ട്.
ലഹരി ഉപയോഗിക്കില്ലെന്ന് ഓരോ കുട്ടിയും ജീവിതത്തില്‍ ദൃഢനിശ്ചയം ചെയ്യണമൈന്നും ആഭ്യന്തര മന്ത്രി പറഞ്ഞു. ജീവിതം നശിപ്പിക്കുന്നത് ലഹരിയാണ്. ലഹരി മാഫിയയുടെ വേരറുക്കും വരെ പോരാട്ടം നടത്തും. ജീവിതമാണ് ലഹരിയെന്ന ചിന്തയില്‍ മെച്ചപ്പെട്ട നിലയില്‍ ജീവിക്കാന്‍ ഓരോ വിദ്യാര്‍ഥിക്കും സാധിക്കണം.
ലഹരി തുടച്ചുനീക്കാന്‍ ലക്ഷ്യമിട്ട് സര്‍ക്കാര്‍ ആരംഭിച്ച ഓപ്പറേഷന് തൂഫാനിലൂടെ 65 കോടിയില്‍പ്പരം രൂപയുടെ രാസലഹരിയാണ് പിടിച്ചെടുത്തതെന്നും മന്ത്രി വ്യക്തമാക്കി.
ചടങ്ങില്‍ രാഷ്ട്രദീപിക ലിമിറ്റഡ് ചെയര്മാന് ഡോ. ഫ്രാന്‍സിസ് ക്ലീറ്റസ് അധ്യക്ഷത വഹിച്ചു. ഒരു ദേശത്തിന്റെ എല്ലാ നന്മകളെയും ഉയര്‍ത്തിപ്പിടിക്കുന്ന പത്രമാണ് ദീപികയെന്ന് അദ്ദേഹം പറഞ്ഞു. മുഖ്യപ്രഭാഷണം നടത്തിയ രാഷ്ട്രദീപിക ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ടിന് ആഭ്യന്തരമന്ത്രി തൂഫാന് വാറിയര്‍ ബാഡ്ജ് സമ്മാനിച്ചു.
ഡിസിഎല്‍ വഴി സമൂഹത്തില്‍ മുന്‍നിരയില്‍ എത്തുകയും സമൂഹത്തെ നയിക്കുകയും ചെയ്യുന്ന നിരവധി വ്യക്തികളാണ് ഉള്ളതെന്ന് ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് പറഞ്ഞു. 24 ലക്ഷം വിദ്യാര്‍ഥികളും 20,000 അധ്യാപകരും ഒരുമിക്കുന്ന ദീപിക ബാലസഖ്യത്തില്‍ നിന്ന് ഇനിയും ഒട്ടേറെ പ്രതിഭകള്‍ ഉയര്‍ന്നുവരുമെന്നു ദീപിക ചീഫ് കോ -ഓര്‍ഡിനേറ്റിംഗ് ഓഫീസര്‍ ഫാ. ജിനോ പുന്നമറ്റത്തില്‍ ആശംസാ പ്രസംഗത്തില്‍ പറഞ്ഞു.
തിരുവനന്തപുരം മേജര്‍ അതിരൂപത വികാരി ജനറാളും ദീപിക തിരുവനന്തപുരം യൂണിറ്റ് റസിഡന്റ് മാനേജരുമായ മോണ്‍. ഡോ. വര്‍ക്കി ആറ്റുപുറത്ത് കോര്‍എപ്പിസ്കോപ്പ, ഡിസിഎല്‍ കൊച്ചേട്ടന് ഫാ. റോയി കണ്ണന്‍ചിറ സിഎംഐ, സര്‍ക്കുലേഷന്‍ ജനറല്‍ മാനേജര്‍ ഫാ. ജോര്‍ജ് മാന്തുരുത്തില്‍, ഡിസിഎല്‍ നാഷണൽ കോഓര്‍ഡിനേറ്റര്‍ വർഗീസ് കൊച്ചു കുന്നേൽ, സ്കൂള്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ലിന്‍സ് ആലയ്ക്കല്‍ എസ്എബിഎസ് തുടങ്ങിയവര്‍ പങ്കെടുത്തു.
Kerala
കോട്ടയം: മലയാളികളുടെ ഹൃദയത്തില്‍ ഇടം തേടിയ ദിനപത്രമായ ദീപിക കേരള സമൂഹത്തിന്റെ കണ്ണാടിയാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല.
ദീപിക ശതോത്തര റൂബി ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി പുറത്തിറക്കുന്ന ഐക്കണ്‍സ് ഓഫ് സക്സസിന്റെ പ്രകാശനവും പാലാ ബ്രില്ല്യന്റ് സ്റ്റഡി സെന്ററുമായി ചേര്‍ന്ന് ദീപിക നടത്തുന്ന വിദ്യാഭ്യാസ സ്കോളര്‍ഷിപ്പ് പദ്ധതി-ലൈറ്റിംഗ് ദ ബ്രില്യന്റ്സിന്റെ ഉദ്ഘാടനവും ദീപിക എക്സലന്‍സ് അവാര്‍ഡ് ദാനവും നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കോട്ടയം കളക്ട്രേറ്റിനു സമീപമുള്ള ഫ്ളോറല്‍ പാലസ് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ കാഞ്ഞിരപ്പള്ളി ബിഷപ് മാര്‍ ജോസ് പുളിക്കല്‍ അധ്യക്ഷത വഹിച്ചു. സത്യം, നീതി, നന്മ എന്നിവയില്‍ ഉറച്ചുനില്‍ക്കുന്ന ദീപിക ഏതു പ്രതിസന്ധിക്കും ഉത്തരം നല്കുന്ന ഒരു സത്യദൂതികയാണെന്ന് മാര്‍ ജോസ് പുളിക്കല്‍ പറഞ്ഞു.
തിരുവല്ല ക്രൈസ്റ്റ് സെന്‍ട്രല്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. ഡോ. ജയിംസ് മുല്ലശേരി സിഎംഐക്ക് ആദ്യ കോപ്പി നല്കി ഐക്കണ്‍സ് ഓഫ് സക്സസ് മന്ത്രി രമേശ് ചെന്നിത്തല പ്രകാശനം ചെയ്തു. മുന്‍മന്ത്രി വി.എന്‍. വാസവന് ഐക്കണ്‍സ് ഓഫ് സക്സസ് അവലോകനം നടത്തി.
നാട്ടകം സുരേഷ് എംഎല് എ, റബര്‍ ബോര്‍ഡ് ചെയര്മാന് എന്‍. ഹരി, കോട്ടയം മുനിസിപ്പല്‍ ചെയര്മാന് എം.പി. സന്തോഷ്കുമാര്‍, സ്റ്റീഫന്‍ ജോര്‍ജ് എക്സ് എംഎല്‍എ, രാഷ്ട്രദീപിക ലിമിറ്റഡ് ഡയറക്ടര്‍ ജോണി കുരുവിള പടിക്കമ്യാലില്‍, ഓയില്‍ പാം ഇന്ത്യ മുന്‍ ചെയര്മാന് വി.ബി. ബിനു, പാലാ ബ്രില്ല്യന്റ് സ്റ്റഡി സെന്റര്‍ ഡയറക്ടര്‍ ജോര്‍ജ് തോമസ് എന്നിവര്‍ പ്രസംഗിച്ചു.
രാഷ്ട്രദീപിക ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് സ്വാഗതവും ദീപിക ചീഫ് എഡിറ്റര്‍ ഫാ. ഡോ. ജോര്‍ജ് കുടിലില്‍ നന്ദിയും പറഞ്ഞു.
Kerala
കോട്ടയം: സംസ്ഥാനത്തെ മദ്യലഹരി മാഫിയായുടെ വേരറക്കുന്നതിനു വേണ്ടി പോലീസ് വിവിധ വകുപ്പുകളുമായി ചേര്‍ന്ന് ആരംഭിച്ച ഓപ്പറേഷന് തൂഫാന് ദീപികയുടെ പിന്തുണ.
ദീപിക ഐക്കണ്‍സ് ഓഫ് സക്സസ് പ്രകാശനം ചെയ്ത സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ച കാഞ്ഞിരപ്പള്ളി ബിഷപ് മാര്‍ ജോസ് പുളിക്കലും രാഷ്ട്രദീപിക ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ടുമാണ് ഓപ്പറേഷന് തൂഫാന് ദീപികയുടെ പിന്തുണ പ്രഖ്യാപിച്ചത്.
ദീപിക ബാലസഖ്യത്തിന്റെ നേതൃത്വത്തില്‍ ലഹരിക്കെതിരേയുള്ള പോരാട്ടമായ കിക്ക് ഔട്ട് പദ്ധതിയുടെ തുടര്‍ച്ചയായി തൂഫാനു പിന്തുണ പ്രഖ്യാപിക്കുന്ന സമ്മേളനം അടുത്തയാഴ്ച തിരുവനന്തപുരത്ത് നടക്കുമെന്നും ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് പറഞ്ഞു.
ദീപികയുടെ പിന്തുണയ്ക്ക് നന്ദി അറിയിച്ച മന്ത്രി രമേശ് ചെന്നിത്തല മയക്കുമരുന്നിനെതിരേയുളള തൂഫാന് ഒരു വിട്ടുവീഴ്ചയുമില്ലെന്നും മയക്കു മരുന്നു ലോബിയുടെ അവസാന വേരും അറത്തതിനു ശേഷമേ പദ്ധതി അവസാനിപ്പിക്കുകയുള്ളൂവെന്നും പറഞ്ഞു.
ഓപ്പറേഷന് തൂഫാന് തുടങ്ങിയതോടെ മദ്യമയക്കുമരുന്ന് ലോബി കച്ചവടം നിര്‍ത്തിവച്ചിരിക്കുകയാണ്. ഇതു സര്‍ക്കാരിന്റെ ആരംഭത്തില്‍ നടത്തുന്ന പൊടിക്കൈയാണെന്നാണ് അവര്‍ പറയുന്നത്.
എന്നാല്‍ ഒരു വീട്ടുവീഴ്ചയ്ക്കും സര്‍ക്കാര്‍ തയാറല്ലെന്നും സര്‍ക്കാരിന്റെ അഞ്ചു വര്‍ഷവും തൂഫാന് തുടരുമെന്നും മന്ത്രി പറഞ്ഞു. തൂഫാന് കേസിലൂടെ പിടിയിലാകുന്നവരെ കാപ്പാ ചുമത്താനും അവരുടെ സ്വത്ത് കണ്ടെത്താനും പോലീസിനു നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
Kerala
ഹരിപ്പാട്: സംസ്ഥാനത്ത് ലഹരി മാഫിയയുടെ വേരറുക്കാൻ ലക്ഷ്യമിട്ട് ആഭ്യന്തര വകുപ്പിന്റെ നേതൃത്വത്തിൽ ഓപ്പറേഷൻ തൂഫാൻ ശക്തമാക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പ്രഖ്യാപിച്ചു. അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തിൽ ഹരിപ്പാട് മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ലഹരി മാഫിയക്കെതിരെ ഒരു കൊടുങ്കാറ്റായി ഈ ഓപ്പറേഷൻ സംസ്ഥാനത്ത് ആഞ്ഞടിക്കുമെന്നും യുവ സമൂഹത്തെ ലഹരിയുടെ കരാളഹസ്തങ്ങളിൽ നിന്ന് കരകയറ്റാൻ വിട്ടുവീഴ്ചയില്ലാത്ത നടപടികളുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ന് നമ്മൾ ഇതിൽ നിന്ന് രക്ഷ നേടിയില്ലെങ്കിൽ കേരളം തകരും. കുട്ടികളെയാണ് ലഹരി മാഫിയ പ്രധാനമായും ലക്ഷ്യം വെക്കുന്നത്, ആഭ്യന്തരമന്ത്രി ആശങ്ക പ്രകടിപ്പിച്ചു.
അടുത്ത കാലത്തായി സംസ്ഥാനത്ത് നടന്ന വൻ ലഹരി വേട്ടകൾ ഈ വിപത്തിന്റെ ആഴം വ്യക്തമാക്കുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കുട്ടികളെ ലക്ഷ്യമിട്ട് ലക്ഷക്കണക്കിന് വിഷമരുന്നുകൾ അടങ്ങിയ മിഠായികൾ വർണകടലാസിൽ പൊതിഞ്ഞ് വിതരണം ചെയ്യാൻ സൂക്ഷിച്ചിരുന്ന ഒരു ഫാക്ടറി തന്നെ പോലീസ് കാസർകോട് കണ്ടെത്തിയിരുന്നു. ഇതിന് പുറമെ, കേരള ചരിത്രത്തിൽ ഇന്നേവരെ ഉണ്ടായിട്ടില്ലാത്ത വിധം ഒരാളിൽ നിന്ന് മാത്രം 18 കോടി രൂപ വിലമതിക്കുന്ന മയക്കുമരുന്നാണ് പോലീസ് പിടികൂടിയത്.
കഴിഞ്ഞ രാത്രി മലപ്പുറം കൊണ്ടോട്ടിയിലെ ആക്കോട് എന്ന സ്ഥലത്ത് നിന്ന് ലക്ഷക്കണക്കിന് രൂപ വിലവരുന്ന 780.59 ഗ്രാം എംഡിഎംഎ എന്ന രാസലഹരി പിടിച്ചെടുത്തതും ഈ വിപത്തിന്റെ വ്യാപ്തിയാണ് കാണിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. മാധ്യമങ്ങൾ മുമ്പ് നൽകിയ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ കൂടിയാണ് ചില പ്രതിരോധ നടപടികൾ സ്വീകരിച്ചു വരുന്നത്. ഈ പോരാട്ടത്തിൽ പത്രപ്രവർത്തകർ, ജനങ്ങൾ, യുവജന സംഘടനകൾ എന്നിവരുടെ സംയുക്ത പങ്കാളിത്തം അനിവാര്യമാണെന്നും അദ്ദേഹം ഓർമിപ്പിച്ചു.
ലഹരി ഉപയോഗിക്കുന്നവരെയും ഗുണ്ടകളെയും പണ്ട് ജനങ്ങൾക്ക് പേടിയായിരുന്നെങ്കിൽ, ഇന്ന് ജനങ്ങൾ തന്നെ അവരെ നേരിട്ട് പിടികൂടുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ മാറിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പ്രത്യേകിച്ച് അമ്മമാരിൽ നിന്ന് വലിയ പിന്തുണയാണ് ഈ ക്യാമ്പയിന് ലഭിക്കുന്നത്. കുടുംബങ്ങളിൽ മക്കൾ വഴിതെറ്റിപ്പോകുന്നതിന്റെ വേദന അനുഭവിക്കുന്നത് അമ്മമാരാണെന്നും അവരുടെ പിന്തുണയോടെ ഓപ്പറേഷൻ തൂഫാൻ ശക്തമായി മുന്നോട്ട് കൊണ്ടുപോകുമെന്നും അദ്ദേഹം വ്യക്തമാക്കി. ലഹരി മാഫിയയുമായി ബന്ധമുള്ളവർ എത്ര ഉന്നതരായാലും വെറുതെ വിടില്ലെന്ന് ആഭ്യന്തരമന്ത്രി കനത്ത മുന്നറിയിപ്പ് നൽകി.
രാഷ്ട്രീയക്കാരാണെങ്കിലും സിനിമക്കാരാണെങ്കിലും പണക്കാരാണെങ്കിലും ഈ കാര്യത്തിൽ ആർക്കും ഇളവുണ്ടാകില്ല. കൊച്ചിയിൽ ഓട്ടോറിക്ഷകളിൽ ലഹരി വിതരണം ചെയ്യുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. അവർ ഇത് നിർത്തിയില്ലെങ്കിൽ പോലീസ് ശക്തമായ നിയമനടപടികളിലേക്ക് കടക്കും, അദ്ദേഹം പറഞ്ഞു. ലഹരിയുടെ വരവ് തടയാൻ കേന്ദ്ര ഏജൻസികളുടെ തലവന്മാരുടെ യോഗം വിളിച്ച് ചേർത്തതായും കേരളത്തിന്റെ നാല് അതിർത്തികളിലും പോലീസിന്റെ ശക്തമായ നിരീക്ഷണമുണ്ടെന്നും അദ്ദേഹം അറിയിച്ചു. ട്രെയിനുകൾ, വിമാനത്താവളങ്ങൾ, കടൽമാർഗങ്ങൾ എന്നിവടങ്ങളിലെല്ലാം പരിശോധന കർശനമാക്കിയിട്ടുണ്ട്.
ഫൈവ് സ്റ്റാർ ഹോട്ടലുകളിലെ ഡിജെ പാർട്ടികളിലെ ലഹരി ഉപയോഗം അവസാനിപ്പിക്കും. കേരളത്തിലെ എല്ലാ വിദ്യാലയങ്ങളിലും കുട്ടികൾ ലഹരി വിരുദ്ധ പ്രതിജ്ഞ എടുക്കുന്നതിനും തൂഫാൻ പതാകകൾ ഉയർത്തുന്നതിനും നടപടി സ്വീകരിച്ചിട്ടുണ്ട്. ഇതിന് പുറമെ, കുട്ടികളുടെ പെരുമാറ്റ രീതികൾ മനസിലാക്കി അവരെ തിരുത്തുന്നതിനായി സൈക്യാട്രിസ്റ്റുകളുടെ സേവനവും ലഭ്യമാക്കും. നിലവിൽ 15 പേരെ ഡി-അഡിക്ഷൻ സെന്ററുകളിലേക്ക് മാറ്റിയിട്ടുണ്ട്.
ഓപ്പറേഷൻ തൂഫാൻ വിജയകരമാക്കാൻ രൂപീകരിക്കുന്ന തൂഫാൻ വാരിയേഴ്സിൽ ആദ്യ അംഗം നടൻ മോഹൻലാൽ ആണ്. കേരളത്തിലെ എല്ലാ ജനങ്ങളെയും തൂഫാൻ വാരിയേഴ്സ് ആക്കി മാറ്റാനാണ് ലക്ഷ്യം. പോലീസ് സ്റ്റേഷനുകളിൽ നാർക്കോട്ടിക് ഡിവൈഎസ്പിമാരുടെ നേതൃത്വത്തിൽ പ്രത്യേക വിംഗും ഡാൻസാഫ് ടീമും കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ട്. കൂടാതെ ലഹരി വേട്ടയ്ക്കായി തൂഫാൻ വണ്ടികളും നിരത്തിലിറങ്ങും.
ഏതെങ്കിലും പോലീസുകാർക്ക് ലഹരി മാഫിയയുമായി ബന്ധമുണ്ടെന്ന് കണ്ടാൽ അപ്പോൾ തന്നെ കർശന നടപടിയുണ്ടാകും. വിവരങ്ങൾ നൽകുന്നതിനായി പോലീസ് ഹെഡ്ക്വാർട്ടേഴ്സിൽ മൂന്ന് പ്രത്യേക ടീമുകൾ സജ്ജമാക്കിയിട്ടുണ്ടെന്നും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു.
Kerala
ആലപ്പുഴ: ഓൺലൈൻ ഫുഡ് ഡെലിവറി സംവിധാനങ്ങളുടെയും ആംബുലൻസുകളുടെയും മറവിൽ നടക്കുന്ന ലഹരി വിൽപ്പനയ്ക്കെതിരെ കർശന മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. 'ഓപ്പറേഷൻ തൂഫാൻ' എന്ന പേരിൽ നടക്കുന്ന പ്രത്യേക പരിശോധനയുടെ ഭാഗമായാണ് ലഹരിക്കടത്തുകാർക്കെതിരെ മന്ത്രി ശക്തമായ നിലപാട് പ്രഖ്യാപിച്ചത്.
സ്വിഗ്ഗി, സൊമാറ്റോ തുടങ്ങിയ ഓൺലൈൻ ഡെലിവറി ആപ്പുകളുടെ ജീവനക്കാരുടെ മറവിൽ ലഹരി മരുന്നുകൾ കടത്തുന്നതായി പരാതി ലഭിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള നിയമവിരുദ്ധ പ്രവർത്തനങ്ങൾ ഉടനടി നിർത്തണമെന്നും അല്ലാത്തപക്ഷം കടുത്ത നിയമനടപടികൾ നേരിടേണ്ടിവരുമെന്നും മന്ത്രി ഓർമിപ്പിച്ചു.
രോഗികളുമായി പോകുന്ന ആംബുലൻസുകൾ ലഹരി കടത്താൻ ഉപയോഗിക്കുന്നു എന്ന ആക്ഷേപത്തെത്തുടർന്ന്, ആംബുലൻസുകളെയും ഇനി മുതൽ കർശനമായ പരിശോധനയ്ക്ക് വിധേയമാക്കും. 'ഓപ്പറേഷൻ തൂഫാൻ' വഴി പിടിക്കപ്പെടുന്ന കേസുകളിൽ യാതൊരുവിധ രാഷ്ട്രീയ-ബാഹ്യ ശിപാർശകളും സ്വീകരിക്കരുതെന്ന് ആഭ്യന്തര മന്ത്രി പോലീസ് ഉദ്യോഗസ്ഥർക്ക് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.
ലഹരിമുക്ത കേരളത്തിനായി പരിശോധനകൾ വരും ദിവസങ്ങളിൽ കൂടുതൽ ശക്തമാക്കാനാണ് ആഭ്യന്തര വകുപ്പിന്റെ തീരുമാനം.
Kerala
കോഴിക്കോട്: അന്താരാഷ്ട്ര മയക്കുമരുന്ന് ലോബി കേരളത്തില്‍ പിടിമുറുക്കിയിരിക്കുന്ന സാഹചര്യത്തിൽ ലഹരിമാഫിയയുടെ വേരറക്കാൻ യുവാക്കളുടെ സജീവ പങ്കാളിത്തം അനിവാര്യമാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ലഹരി മാഫിയക്കെതിരായ പോരാട്ടം വിജയിക്കണമെങ്കില്‍ കുട്ടികളും രക്ഷിതാക്കളും പൊതുജനങ്ങളും മുന്നോട്ട് വരണമെന്നും മന്ത്രി പറഞ്ഞു.
ലഹരിക്കെതിരായ 'ഓപറേഷന് തൂഫാന്: ദി നാര്‍ക്കോ ഹണ്ട്' പദ്ധതിയുടെ ജില്ലയിലെ ഔദ്യോഗിക ഉദ്ഘാടനം കുന്ദമംഗലത്ത് നിര്‍വഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നുമന്ത്രി. മദ്യത്തിനും മയക്കുമരുന്നിനുമെതിരായ വലിയ പോരാട്ടമാണ് ഓപറേഷന് തൂഫാനിലൂടെ ആരംഭിച്ചിട്ടുള്ളത്. മയക്കുമരുന്നിന്റെ വ്യാപനം കാരണം മാതാപിതാക്കള്‍ കുട്ടികളെ സ്കൂളിലയക്കുന്നത് പോലും ഭയത്തോടെയാണെന്നും മന്ത്രി പറഞ്ഞു.
പുതിയ കേരളം കെട്ടിപ്പടുക്കണമെങ്കില്‍ ലഹരി ഉപയോഗിക്കാത്ത പുതിയ തലമുറയെ വളര്‍ത്തിയെടുക്കണം. സജീവമായ മയക്കുമരുന്ന് ലോബിയെ തകര്‍ക്കാന്‍ കേരളത്തിലെ ചെറുപ്പക്കാരുടെ സേനക്ക് മാത്രമേ സാധിക്കൂ.
അവരുടെ വേരറുക്കാന്‍ ഓപറേഷന് തൂഫാന്റെ ഭാഗമാകണമെന്നും മന്ത്രി അഭ്യര്‍ഥിച്ചു. ലഹരിക്കെതിരായ ദീപശിഖ മന്ത്രി എം.എ.റസാഖ് മാസ്റ്റര്‍ എംഎല്‍എക്ക് കൈമാറി. ലഹരിക്കെതിരായ വണ്‍ മില്യണ്‍ ഗോള്‍ കാമ്പയിനിന്റെയും എജ്യൂ കാര്ണിവലിന്റെയും ഉദ്ഘാടനം എന്നിവയും മന്ത്രി നിര്‍വഹിച്ചു.
ചടങ്ങില്‍ എം.എ.റസാഖ് മാസ്റ്റര്‍ എംഎല്‍എ അധ്യക്ഷനായി. എം കെ.രാഘവന് എംപി മുഖ്യാതിഥിയായി.
Kerala
തിരുവനന്തപുരം: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ പേഴ്സണൽ സ്റ്റാഫ് നിയമനത്തിനെതിരെ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജ്. ചെന്നിത്തല കഞ്ചാവ് കേസിലെ പ്രതിയുടെ സഹോദരനെ പേഴ്സണൽ സ്റ്റാഫ് അംഗമാക്കിയെന്ന് സനോജ് ആരോപിച്ചു.
നഹാസ് പത്തനംതിട്ട എന്ന യൂത്ത് കോൺഗ്രസ് നേതാവിനെയാണ് പേഴ്സണൽ സ്റ്റാഫിൽ ഉൾപ്പെടുത്തിയത്. കഞ്ചാവ് കേസ് നന്നായി അന്വേഷിച്ചാൽ നഹാസ് കേസിൽ പ്രതിയാകും. ഓപ്പറേഷൻ തൂഫാന് നേതൃത്വം കൊടുക്കുന്ന ഓഫീസിലാണ് കഞ്ചാവ് കേസിലെ പ്രതിയുടെ ബന്ധുവിനെ നിയമിക്കുന്നതെന്നും സനോജ് വിമർശിച്ചു.
യുഡിഎഫ് സർക്കാർ നിയമനങ്ങളിൽ സ്വന്തക്കാരെ കുത്തി തിരുകുന്നു. ഇത് ആർഎസ്എസ്- യുഡിഎഫ് ഡീലിന്റെ ഭാഗമാണെന്നും സനോജ് പറഞ്ഞു. ബി. അശോകിനെ എന്ത് ഡീലിന്റെ ഭാഗമായാണ് ഉന്നത വിദ്യഭ്യാസ സെക്രട്ടറിയായി നിയമിച്ചത്.
അശോകിന്റെ മുൻ നിലപാട് പരിശോധിച്ചാൽ മതിയാകും അയാൾ സംഘപരിവാറുകാരനാണെന്ന്. എന്താണ് ഡീൽ എന്ന് തിരിച്ചറിയാൻ കേരളത്തിലെ ജനങ്ങൾക്ക് താൽപ്പര്യമുണ്ടെന്നും സനോജ് പറഞ്ഞു.
Kerala
തൃശൂര്‍: വിസിമാർ ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത സംഭവത്തിൽ പ്രതികരണവുമായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. പിണറായിയുടെ കാലത്ത് നാല് വിസിമാർ ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്തു എന്നാൽ ഇത്തവണ മൂന്ന് പേർ മാത്രമാണ് പങ്കെടുത്തതെന്ന് മന്ത്രി പ്രതികരിച്ചു.
യുഡിഎഫ് സര്‍ക്കാരിനെ വിമര്‍ശിച്ച പ്രതിപക്ഷ നേതാവ് ആദ്യം മാപ്പ് പറയണം. മത പരിപാടികളിൽ വിസിമാർ പങ്കെടുക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആരോഗ്യ സർവ്വകലാശാല വി.സി ഡോക്ടർ മോഹൻ കുന്നുമ്മൽ, എം.ജി സർവ്വകലാശാല വി.സി ഡോക്ടർ ഡി. മാവൂത്ത്, മലയാളം സർവ്വകലാശാല വി.സിയുടെ ചുമതലയുള്ള ഡോക്ടർ സി.ആർ. പ്രസാദ് എന്നിവർ ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്തത് വിവാദമായിരുന്നു. സംഭവത്തിൽ മുഖ്യമന്ത്രി മൗനം പാലിക്കുകയാണെമന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ വിമർശിച്ചിരുന്നു
Kerala
പറവൂർ: അന്തരിച്ച ചലച്ചിത്ര താരം സലിംകുമാറിന്റെ വീട്ടിൽ ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തല സന്ദർശിച്ചു.
ഭാര്യ സുനിത, മക്കളായ ചന്തു, ആരോമൽ എന്നിവരോട് അദ്ദേഹം സംസാരിക്കുകയും സലിംകുമാറിന്റെ വിയോഗത്തിൽ ദുഃഖം രേഖപ്പെടുത്തുകയും ചെയ്തു.
അൻവർ സാദത്ത് എംഎൽഎ, പറവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ആർ. സൈജൻ, ഡിസിസി സെക്രട്ടറി എം.ജെ. രാജു, യുഡിഎഫ് നിയോജകമണ്ഡലം ചെയർമാൻ പി.എസ്. രഞ്ജിത്ത് തുടങ്ങിയവർ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
Kerala
തിരുവനന്തപുരം: പിണറായി വിജയൻ സർക്കാരിന്റെ കാലത്തു വാടകയ്ക്കെടുത്ത പോലീസ് ഹെലികോപ്റ്ററിന്റെ സേവനം വീണ്ടും തുടരണമെന്ന അഭിപ്രായമില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ഇക്കാര്യത്തിൽ സർക്കാർ തലത്തിൽ കൂട്ടായ ചർച്ച നടത്തി തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഹെലികോപ്റ്ററിന്റെ വാടക കരാർ കാലാവധി തീരുന്ന മുറയ്ക്കു പുതുക്കാൻ സംസ്ഥാന പോലീസ് മേധാവി സർക്കാരിനോടു ശിപാർശ ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങളോടു പ്രതികരിക്കുകയായിരുന്നു രമേശ് ചെന്നിത്തല.
Kerala
ആലപ്പുഴ: ബ്രിട്ടണിലെ ലീഡ്സ് ട്രിനിറ്റി യൂണിവേഴ്സിറ്റിയുടെ സ്റ്റുഡന്റ്സ് യൂണിയൻ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട അഡ്വ. റൊസാരിയോ ടോമിനെ അഭിനന്ദിച്ച് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് മന്ത്രി അഭിനന്ദിച്ചത്.
'ബ്രിട്ടീഷ് രാജഭരണത്തിന്റെ പ്രത്യേക അംഗീകാരമുള്ളതും 200 വർഷത്തിലധികം അക്കാദമിക് പാരമ്പര്യമുള്ളതുമായ യുകെയിലെ പ്രശസ്തമായ ലീഡ്സ് ട്രിനിറ്റി യൂണിവേഴ്സിറ്റിയുടെ ചരിത്രത്തിൽ പുതിയൊരു അധ്യായം കുറിച്ചിരിക്കുകയാണ് അഡ്വ. റൊസാരിയോ ടോം. ഈ സർവ്വകലാശാലയുടെ സ്റ്റുഡന്റ്സ് യൂണിയൻ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടുന്ന ആദ്യ ഇന്ത്യൻ വംശജനായ വിദ്യാർത്ഥിയായി റൊസാരിയോ മാറി എന്ന വാർത്ത അതീവ സന്തോഷത്തോടെ പങ്കുവയ്ക്കട്ടെ.'-രമേശ് ചെന്നിത്തല കുറിച്ചു.
റോയൽ ലീഡ്സ് ട്രിനിറ്റി യൂണിവേർസിറ്റിയിൽ നിന്നും എം.ബി.എ പരീക്ഷയിൽ ഒന്നാം റാങ്ക് നേടാനും യൂണിവേഴ്സിറ്റി ട്രസ്റ്റി ബോർഡ് ചെയർമാനായി തിരഞ്ഞെടുക്കപ്പെടാനും റൊസാരിയോയ്ക്ക് കഴിഞ്ഞിരുന്നു. വ്യക്തിപരമായി എനിക്ക് ഏറെ അടുപ്പമുള്ള റൊസാരിയോയുടെ ഈ തിളക്കമാർന്ന നേട്ടത്തിൽ അതിയായ സന്തോഷവും അഭിമാനവുമുണ്ട്.
തൊടുപുഴ കോപ്പറേറ്റീവ് ലോ കോളേജിൽ പഠിക്കുമ്പോൾ കെഎസ്യുവിന്റെ സജീവ ഭാരവാഹിയായിരുന്നു റൊസാരിയോ. ഭാവിയെന്താകണമെന്നും, തന്റെ രാഷ്ട്രീയം എങ്ങനെ മുൻപോട്ട് കൊണ്ടുപോകണമെന്നുമുള്ള ചോദ്യവുമായി എന്റെ അടുത്ത് വന്ന പലരിൽ ഒരാളായിരുന്നു ഈ യുവാവ്.
ഒരിക്കലും മറ്റുള്ളവരുടെ ആജ്ഞാനുവർത്തികളോ ഏതെങ്കിലും ചങ്ങലക്കെട്ടുകളുടെ ഭാഗമോ ആകരുത് എന്നാണ് അന്ന് ഞാൻ അവനോട് പറഞ്ഞത്. യുവാക്കൾ സ്വതന്ത്രരായിരിക്കണം. സ്വതന്ത്രമായ ചിന്തകൾക്ക് മാത്രമേ വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ കഴിയൂ. മാത്രമല്ല, അറിവും യോഗ്യതയുമുള്ള മനുഷ്യരായി സമൂഹത്തിന് മുതൽക്കൂട്ടാകാൻ അവരെ വഴിനടത്തുന്നതാണ് യഥാർത്ഥ വിദ്യാർത്ഥി രാഷ്ട്രീയം എന്നും ഞാൻ വിശ്വസിക്കുന്നു.
വിദ്യാർഥികളിൽ കൃത്യമായ രാഷ്ട്രീയ ബോധവും വ്യക്തിത്വവും വളർത്തിയെടുക്കാൻ കെ.എസ്.യു സഹായിക്കുന്നത് എങ്ങനെയെന്നതിന്റെ ഉത്തമ ഉദാഹരണമാണ് അഡ്വ. റൊസാരിയോ ടോം.
പ്രിയപ്പെട്ട റൊസാരിയോ, ഈ ചരിത്ര നേട്ടത്തിൽ എനിക്ക് അത്യധികം സന്തോഷമുണ്ട്. ഇനിയും ഒരുപാട് ഉയരങ്ങൾ കീഴടക്കാൻ നിനക്ക് സാധിക്കട്ടെ. എല്ലാവിധ പ്രാർഥനകളും ആശംസകളും! -മന്ത്രി കുറിച്ചു.
Kerala
തിരുവനന്തപുരം: മയക്കു മരുന്നിനെതിരേ സംസ്ഥാനത്തു നടക്കുന്ന പരിശോധനയായ ഓപറേഷൻ തൂഫാന്റെ ഭാഗമായി 296 പേരെക്കൂടി അറസ്റ്റ് ചെയ്തു. ഇവരിൽ നിന്നു എംഡിഎംഎയും മറ്റു മയക്കുമരുന്നുകളും പിടിച്ചെടുത്തു.
ഓപറേഷൻ തൂഫാന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തിയ സ്പെഷൽ ഡ്രൈവിൽ മയക്കുമരുന്ന് വിൽപനയിൽ ഏർപ്പെടുന്നതായി സംശയിക്കുന്നവരെ കർശന പരിശോധനയ്ക്ക് വിധേയമാക്കി. വിവിധതരത്തിലുള്ള നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിന് 270 കേസുകൾ രജിസ്റ്റർ ചെയ്തു. 296 പേരാണ് അറസ്റ്റിലായത്. ഈ കേസുകളിൽ നിന്നായി ആകെ എംഡിഎംഎ (0.3565 കി.ഗ്രാം), കഞ്ചാവ് (10.893 കിലോ), കഞ്ചാവ് ബീഡി (157 എണ്ണം) എന്നിവ പിടിച്ചെടുത്തു.
Kerala
തിരുവനന്തപുരം: നവകേരള സദസിനിടെ മുഖ്യമന്ത്രിയുടെ ഗൺമാൻമാർ പ്രതിഷേധക്കാരെ തല്ലിച്ചതച്ച സംഭവത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചതിന് പിന്നാലെ വടകര കാഫിർ സ്ക്രീൻഷോട്ട് വിവാദക്കേസിലും പുനരന്വേഷണം.
കേസിൽ പുനരന്വേഷണത്തിനായി പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ച് ആഭ്യന്തരവകുപ്പ് ഉത്തരവിറക്കി. കോഴിക്കോട് റൂറൽ എസ് പിയുടെ മേൽനോട്ടത്തിൽ ഏഴംഗ സംഘമാണ് കേസ് അന്വേഷിക്കുക. പ്രതികളിലേക്ക് എത്താൻ കഴിഞ്ഞില്ലെന്ന് കാണിച്ച് മുൻപ് അന്വേഷണം അവസാനിപ്പിച്ച് പോലീസ് കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു.
2024ലെ ലോക്സഭ തെരഞ്ഞെടുപ്പ് കാലത്ത് വടകരയിലെ യുഡിഎഫ് സ്ഥാനാർഥിയായിരുന്ന ഷാഫി പറമ്പിലിനെതിരെ വ്യാജ സ്ക്രീൻഷോട്ട് പ്രചരിപ്പിച്ചെന്ന പരാതിയിലാണ് കേസ്. വലിയ വിവാദങ്ങൾക്ക് കാരണമായ കേസിൽ പോലീസിന് പ്രതികളെ കണ്ടെത്താൻ സാധിച്ചിരുന്നില്ല.
ഇതിന് പിന്നാലെയാണ് യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയതോടെ പുതിയ അന്വേഷണ സംഘത്തെ നിയോഗിച്ച് കേസ് തെളിയിക്കാൻ ആഭ്യന്തര വകുപ്പിന്റെ നീക്കം.
Editorial
മയക്കുമരുന്നുവേട്ടയ്ക്ക് പുതിയ സർക്കാർ കൊടുത്തിരിക്കുന്ന പേര് കൊടുങ്കാറ്റെന്നാണ്; തൂഫാൻ. ആവേശംകൊള്ളിക്കുന്ന പേരുകളിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തുടങ്ങിയ മയക്കുമരുന്നുവേട്ടയൊന്നും ഇന്നുവരെ കാര്യമായി വിജയിച്ചിട്ടില്ല. ‘തൂഫാൻ’ ആഞ്ഞടിക്കണം; ചായക്കോപ്പയിലല്ല, സംസ്ഥാനത്തിന്റെ അധോലോകമായി മാറിയ ലഹരിക്കോട്ടകളിൽ.
ആദ്യം കപ്പലിലെ കള്ളന്മാരായ ചില രാഷ്ട്രീയക്കാരെയും പോലീസിനെയും കടലിലെറിയണം. ജനങ്ങളുടെ സഹകരണം ഉറപ്പാക്കണം. സഹകരിക്കുന്നവരുടെ സ്വകാര്യത ഉറപ്പാക്കണം. ഇതു സർക്കാരിന്റെ മാത്രം ഉത്തരവാദിത്വമല്ലെന്ന് സമൂഹം തിരിച്ചറിയണം. കുടുംബ-സാമൂഹികബന്ധങ്ങളെ താറുമാറാക്കിയ ലഹരിക്കെതിരേയുള്ള യുദ്ധത്തിൽ ദീപികയുമുണ്ടാകും. തമിഴ്നാടും ലഹരിവേട്ട ശക്തമാക്കിയതിനാൽ കണ്ണികളറുക്കാൻ ഇതാണു സമയം.
ഇന്നലെയാണ് ലഹരി മാഫിയക്കെതിരേയുള്ള ‘ഓപ്പറേഷൻ തൂഫാൻ; ദി നാർക്കോ ഹണ്ട്’ ഉദ്ഘാടനം മുഖ്യമന്ത്രി വി.ഡി. സതീശൻ നിർവഹിച്ചത്. ആഭ്യന്തരമന്ത്രിയായി ചുമതലയേറ്റെടുത്ത ഉടൻതന്നെ രമേശ് ചെന്നിത്തല ഓപ്പറേഷൻ തൂഫാൻ പ്രഖ്യാപിച്ചിരുന്നു. ലഹരി മാഫിയകൾക്കെതിരേ ശക്തമായ നിയമനടപടിയെടുക്കുക, ജനകീയ പ്രതിരോധം തീർക്കുക എന്നിവയാണ് ലക്ഷ്യം.
ഇതിനായി വിവിധ വകുപ്പുകളുടെ ഏകോപനം സാധ്യമാക്കും. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ ആഭ്യന്തരവകുപ്പുകളുമായി സഹകരിക്കും. വിവരങ്ങൾ രഹസ്യമായി കൈമാറാൻ ആപ്പുകളും സമൂഹമാധ്യമസംവിധാനങ്ങളും സജ്ജമാക്കും. വിദ്യാലയങ്ങളിൽ പ്രത്യേക കരിക്കുലം നടപ്പിലാക്കുക, ലഹരി മാഫിയയുടെ സ്വത്തുക്കൾ കണ്ടുകെട്ടുക തുടങ്ങിയ തീരുമാനങ്ങൾ ബോധവത്കരണവും ഉരുക്കുമുഷ്ടിയും ഒരേസമയം നടപ്പാക്കാനുള്ള നീക്കമാണ്. പക്ഷേ, വർഷത്തിൽ ഒന്നോ രണ്ടോ മണിക്കൂർ ക്ലാസെടുക്കുന്നതാകരുത് ഇപ്പറഞ്ഞ ബോധവത്കരണം.
ജമ്മു കാഷ്മീരിൽ നടത്തിക്കൊണ്ടിരിക്കുന്ന ലഹരിവേട്ടയുടെ 51-ാം ദിവസം ലഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ കുൽഗാമിൽ നടത്തിയ പ്രസംഗത്തിലെ വാക്കുകൾ നാം ഏറ്റു പറയേണ്ടതാണ്. “അവസാനത്തെ മയക്കുമരുന്നുസംഘത്തെയും ഒതുക്കുവോളം ഈ മുന്നേറ്റം അവസാനിപ്പിക്കില്ല.” ഈ വാക്കുകളിൽ നിശ്ചയദാർഢ്യമുണ്ട്.
ഈ കാന്പയ്ൻ തങ്ങൾ സർക്കാർ സംവിധാനങ്ങളിലൊതുക്കിയില്ലെന്നും കാഷ്മീരിലെ യുവാക്കളുടെയും കുടുംബങ്ങളുടെയും വിവിധ മതനേതാക്കളുടെയും സംഘടനകളുടെയും സമൂഹത്തിന്റെ ആകെത്തന്നെയും സഹകരണം ഉറപ്പാക്കിയെന്നും അതു ലഭിച്ചെന്നും അദ്ദേഹം പറഞ്ഞു. അന്തിമഫലം അറിയാനിരിക്കുന്നതേയുള്ളൂവെങ്കിലും കാഷ്മീരിന്റെ പരിശ്രമം കണ്ടില്ലെന്നു നടിക്കാനാകില്ല.
തീവ്രവാദവും മയക്കുമരുന്നും ഇല്ലാതായാൽ കാഷ്മീർ ഭൂമിയിലെ സ്വർഗമെന്ന പദവി തിരിച്ചെടുക്കും. അവിടത്തെ ടൂറിസത്തിന് ഈ രാജ്യത്തെ തീറ്റിപ്പോറ്റാനുള്ളത്ര സാധ്യതയുണ്ട്. മയക്കുമരുന്ന് മറ്റാരുടെയോ കാര്യമാണെന്ന് ഒരാളും കരുതരുത്. മയക്കുമരുന്നടിമകളുടെ കുടുംബങ്ങളൊന്നും അത് തങ്ങളുടെ വീടിനെയും വിഴുങ്ങുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല.
കേരളത്തിൽ മയക്കുമരുന്നു-ഗുണ്ടാ സംഘങ്ങളെ പേടിച്ചു വഴിയിലിറങ്ങാനാകാത്ത സ്ഥിതിയുണ്ട്. ജീവഭയത്താലാണ് ആരും പ്രതികരിക്കാത്തത്. പോലീസിനും പേടിയുണ്ട്. പോലീസിൽ ഒറ്റുകാരുമുണ്ട്. 2021ൽ 25,000 പേരാണ് ലഹരിക്കേസിൽ അറസ്റ്റിലായതെങ്കിൽ 2022ൽ അത് 27,545 ആയി. ലഹരിവ്യാപനം തടയുന്നതിനുള്ള എൻഡിപിഎസ് നിയമപ്രകാരം 2022ൽ രാജ്യത്തെ മൊത്തം അറസ്റ്റുകളുടെ 29.4 ശതമാനവും കേരളത്തിലായിരുന്നു.
2023ലും 2024ലും അറസ്റ്റിലായവരുടെ എണ്ണം ഏകദേശം 30,000 ആയി. 2025ലും കേസുകൾ വർധിച്ചു. ‘തൂഫാൻ’ തുടങ്ങിയതിനുശേഷം വിവിധ സ്ഥലങ്ങളിൽനിന്നു പലരെയും പിടികൂടിക്കഴിഞ്ഞു. തിരുവനന്തപുരം ഈഞ്ചക്കലിൽനിന്ന് പത്തു കിലോ കഞ്ചാവുമായി പ്രായപൂർത്തിയാകാത്ത രണ്ട് ആൺകുട്ടികൾ പിടിയിലായി. റെയിൽവേ പോലീസും റെയിൽവേ സംരക്ഷണ സേനയും നടത്തിയ സംയുക്ത പരിശോധനയിൽ ഒരാഴ്ചയ്ക്കിടെ പിടികൂടിയത് 60 കിലോ കഞ്ചാവാണ്.
ആംബുലൻസിൽ കടത്താൻ ശ്രമിച്ച 280 ഗ്രാം എംഡിഎംഎ തൃശൂർ മണ്ണുത്തിയിൽ കുന്നംകുളം പോലീസ് പിടികൂടിയത് ഇക്കഴിഞ്ഞ ദിവസമാണ്. സ്ത്രീകളെയും കുട്ടികളെയുംവരെ മയക്കുമരുന്നുകടത്തിന് ഉപയോഗിക്കുന്നുണ്ട്. സ്കൂൾ അധികൃതർ സൽപേര് പോകുമെന്ന ഭയത്താൽ വിവരം മറച്ചുവയ്ക്കുന്നുണ്ട്. നാട്ടുകാരോടു പറയണമെന്നില്ല. പക്ഷേ, പോലീസിനെ അറിയിച്ചേ മതിയാകൂ. രഹസ്യവിവരം നൽകുന്നവരെ തേടി ഗുണ്ടകളെത്തില്ലെന്ന് ആഭ്യന്തരവകുപ്പ് ഉറപ്പാക്കണം.
തൂഫാൻ പുറത്തു വീശിയാൽ പോരാ. ലഹരിവ്യാപാരികളെ സഹായിക്കുന്ന പോലീസുകാരെയും രാഷ്ട്രീയക്കാരെയും പുകച്ചു പുറത്തു ചാടിക്കണം. മയക്കുമരുന്ന് ഉപയോഗിക്കുന്നവരെ കുറ്റവാളികളായല്ല ഇരകളോ രോഗികളോ ആയി കാണണം. വിമുക്തികേന്ദ്രങ്ങൾ സജീവമാക്കണം. അവർ പഴയ ലാവണങ്ങളിലേക്കു മടങ്ങുന്നില്ലെന്ന് തുടർപരിചരണങ്ങളിലൂടെ ഉറപ്പാക്കണം. അകത്തുനിന്നു മാത്രം തുറക്കാവുന്ന പൂട്ടുള്ള ഏക തടവറയാണ് ആസക്തിയെന്നു പറയാറുണ്ട്. പക്ഷേ, പൂട്ടു തുറക്കാൻ ശേഷിയില്ലാത്തവരെ വാതിൽ പൊളിച്ചു രക്ഷിക്കുകയേ നിവൃത്തിയുള്ളൂ.
തൂഫാൻ വിജയിക്കേണ്ടത് എല്ലാവരുടെയും ആവശ്യമാണ്. പക്ഷേ, ആഭ്യന്തരവകുപ്പിനു മറ്റു നേട്ടങ്ങളുമുണ്ട്. കാരണം, ലഹരിയെ തളയ്ക്കുന്നത് കുറ്റകൃത്യങ്ങളെ തളയ്ക്കുന്നതിനു തുല്യമാണ്. ലഹരി-ഗുണ്ടാസംഘങ്ങളെ വീഴ്ത്താതെ ക്രമസമാധാനപാലനം സാധ്യമല്ലെന്ന് ആഭ്യന്തരവകുപ്പ് തിരിച്ചറിഞ്ഞിട്ടുണ്ടാകും.
Kerala
തിരുവനന്തപുരം: സബ് ഇൻസ്പെക്ടർ ഒഫ് പോലീസ് റാങ്ക് ലിസ്റ്റിലുള്ള 43 പേർക്ക് ഉടൻ നിയമനം നൽകുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ജൂൺ ഒമ്പതിന് കാലാവധി കഴിയുന്ന ലിസ്റ്റിൽ നിന്നാണ് 43 പേർക്ക് നിയമനം നൽകുന്നതെന്ന് ചെന്നിത്തല പറഞ്ഞു.
റാങ്ക് പട്ടിയിൽ ഉൾപ്പെട്ടവർ രമേശ് ചെന്നിത്തലക്ക് നൽകിയ നിവേദനത്തെ തുടർന്നാണ് നടപടി ഉണ്ടായിരിക്കുന്നത്. 2025 ജൂണ്‍ ഒമ്പതിനാണ് പിഎസ്സി നടത്തിയ സബ് ഇൻസ്പെക്ടർ പരീക്ഷയുടെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചത്. വരുന്ന ജൂണ്‍ ഒമ്പതിന് ഈ ലിസ്റ്റിന്റെ കാലാവധി അവസാനിക്കുകയാണ്.
ഇതോടെ ഇവര്‍ക്ക് ജോലി ലഭിക്കാനുള്ള അവസരം നഷ്ടപ്പെടുന്ന അവസ്ഥയുണ്ടായി. തുടർന്നാണ് ഉദ്യോഗാര്‍ഥികള്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെ സമീപിച്ച് തങ്ങളുടെ അവസ്ഥ പങ്കുവെച്ചത്.
Kerala
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടില്‍ റെയ്ഡ് നടത്തിയ എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് (ഇഡി) ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തില്‍ അഭ്യന്തരമന്ത്രിക്ക് റിപ്പോര്‍ട്ട് നല്കി ഡിജിപി റവാഡ ചന്ദ്രശേഖര്‍.
സിപിഎം കലാപശ്രമം നടത്തിയെന്നും കലാപം ഒഴിവാക്കാനായത് പോലീസ് സംയമനം പാലിച്ചതോടെയാണെന്നും റിപ്പോർട്ടിൽ പറയുന്നു. പോലീസ് പാര്‍ട്ടി ഓഫീസില്‍ കയറാതിരുന്നത് കലാപം ഒഴിവാക്കാനാണെന്നും റിപ്പോര്‍ട്ടിലുണ്ട്.
സംഭവത്തില്‍ ഡിജിപി ഉള്‍പ്പടെയുള്ള ഉന്നത ഉദ്യോഗസ്ഥർ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വീട്ടിലെത്തി വിശദീകരണം നൽകിയിരുന്നു. ഇന്റലിജൻസ് ഐജി പി. വിജയൻ, ഉപദേഷ്ടാവും മുൻ ഡിജിപിയുമായ ഹേമചന്ദ്രൻ എന്നിവരും ഒപ്പമുണ്ടായിരുന്നു.
ബുധനാഴ്ചയുണ്ടായ പോലീസ് വീഴ്ച ആഭ്യന്തര വകുപ്പിന് വലിയ നാണക്കേടായെന്ന വിലയിരുത്തലിനു പിന്നാലെ, ആഭ്യന്തര മന്ത്രി ഡിജിപിയിൽ നിന്ന് വിശദീകരണം തേടിയിരുന്നു. ഈ സാഹചര്യത്തിലാണ് മന്ത്രിയെ നേരിട്ട് കാണാൻ ഡിജിപി എത്തിയത്.
ഇഡി ഉദ്യോഗസ്ഥർ ആക്രമിക്കപ്പെട്ടതിൽ കേന്ദ്ര സർക്കാരും ഗവർണറും ആഭ്യന്തര വകുപ്പിനോടു വിശദീകരണം തേടിയിരുന്നു. ഇതിനു പിന്നാലെ ആഭ്യന്തര മന്ത്രിയും ഡിജിപിയും ഫോണിൽ ഏറെ നേരം സംസാരിച്ചിരുന്നു.
Kerala
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിലെ റെയ്ഡ് കഴിഞ്ഞിറങ്ങിയ ഇഡി ഉദ്യോഗസ്ഥരുടെ കാറിന് നേരെയുണ്ടായ ആക്രമണം സംബന്ധിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വീട്ടിലെത്തി വിശദീകരണം നൽകി ഡിജിപി റവാഡ ചന്ദ്രശേഖർ.
ഇന്റലിജൻസ് ഐജി പി. വിജയൻ, ഉപദേഷ്ടാവും മുൻ ഡിജിപിയുമായ ഹേമചന്ദ്രൻ എന്നിവരും ഒപ്പമുണ്ടായിരുന്നു.
ബുധനാഴ്ചയുണ്ടായ പോലീസ് വീഴ്ച ആഭ്യന്തര വകുപ്പിന് വലിയ നാണക്കേടായെന്ന വിലയിരുത്തലിനു പിന്നാലെ, ആഭ്യന്തര മന്ത്രി ഡിജിപിയിൽ നിന്ന് വിശദീകരണം തേടിയിരുന്നു. ഈ സാഹചര്യത്തിലാണ് മന്ത്രിയെ നേരിട്ട് കാണാൻ ഡിജിപി എത്തിയത്.
ഇഡി ഉദ്യോഗസ്ഥർ ആക്രമിക്കപ്പെട്ടതിൽ കേന്ദ്ര സർക്കാരും ഗവർണറും ആഭ്യന്തര വകുപ്പിനോടു വിശദീകരണം തേടിയിരുന്നു. ഇതിനു പിന്നാലെ ആഭ്യന്തര മന്ത്രിയും ഡിജിപിയും ഫോണിൽ ഏറെ നേരം സംസാരിച്ചിരുന്നു.
Kerala
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസതിയിൽ നടന്ന ഇഡി റെയ്ഡിൽ പ്രതികരിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ഇഡി പരിശോധന സംബന്ധിച്ച് ഒരു വിവരവും ഉണ്ടായിരുന്നില്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.
റെയ്ഡിനെ കുറിച്ച് പോലീസിനെയോ ആഭ്യന്തരവകുപ്പിനെയോ മുൻകൂറായി അറിയിച്ചില്ല. ഇഡിക്കെതിരെ ഉണ്ടായത് ആസൂത്രിത ആക്രമണമാണെന്നും കർശന നടപടിയെടുക്കുമെന്നും ആഭ്യന്തരമന്ത്രി വ്യക്തമാക്കി.
ആളുകള്‍ കൂടിയപ്പോള്‍ ക്രമസമാധാന പരിപാലനത്തിന് പോലീസ് ഇടപെട്ടു. പോലീസിൽ കുറ്റമില്ലെന്നും പോലീസ് സമയോചിതമായി ഇടപെട്ടുവെന്നും രമേശ് ചെന്നിത്തല അറിയിച്ചു. മുൻകൂട്ടി അറിയിച്ചിരുന്നെങ്കിൽ പ്രതിരോധിക്കാമായിരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പ്രകടനം നടത്തുന്നതിന് എതിരല്ലെന്ന് പറഞ്ഞ ചെന്നിത്തല നിയമം കൈയിലെടുക്കാൻ അനുവദിക്കില്ലെന്നും അറിയിച്ചു.
District News
കോട്ടയം: അന്തരിച്ച ഡിജോ കാപ്പന് പൊതുപ്രവര്‍ത്തനം സാമൂഹ്യക്ഷേമമാകണമെന്നാണ് ആഗ്രഹിച്ചതെന്ന് മന്ത്രി രമേശ് ചെന്നിത്തല.
സാമൂഹിക പ്രവര്‍ത്തകനും രാഷ്ട്രീയ നിരീക്ഷകനുമായ ഡിജോ കാപ്പനു സ്മൃതിപൂക്കളുമായി സുഹൃത്തുക്കള്‍ സിഎംഎസ് കോളജിലെ ഗ്രേറ്റ് ഹാളില്‍ നടത്തിയ സ്നേഹ കൂട്ടായ്മയില്‍ അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അദേഹം. നിസ്വാര്‍ഥ സേവനത്തിന്റെ ഉദാത്ത മാതൃകയായിരുന്നു ഡിജോയെന്നും അദേഹം കൂട്ടിച്ചേര്‍ത്തു. സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്, മന്ത്രി മോന്‍സ് ജോസഫ്, മുതിര്‍ന്ന സിപിഎം നേതാവ് വൈക്കം വിശ്വന്, ഡോ. സിറിയക് തോമസ്, ഫ്രാന്‍സിസ് ജോര്‍ജ് എംപി, സ്റ്റീഫന്‍ ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു.
അനുസ്മരണ സമ്മേളനത്തിന്റെ ഭാഗമായി ഡിജോ കാപ്പനും ജോര്‍ജ് സെബാസ്റ്റ്യനും ചേര്‍ന്ന് 1986ല്‍ നിര്‍മിച്ച സിസ്റ്റര്‍ അല്‍ഫോന്‍സാമ്മ എന്ന ഡോക്ക്യുമെന്ററിയുടെ പ്രദര്‍ശനവും നടന്നു.
Kerala
തിരുവനന്തപുരം: സംസ്ഥാനത്തെ പരിപൂർണമായി അഴിമതിവിമുക്തമാക്കുന്നതിനായി പ്രോജക്ട് സീറോ പദ്ധതി ആവിഷ്കരിച്ചതായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. എവിടെ അഴിമതി കണ്ടാലും പൊതുജനത്തിന് അറിയിക്കാൻ സംവിധാനം ഒരുക്കുമെന്നും കൈമടക്ക് കൊടുക്കാതെ സർക്കാർ ഓഫീസുകളിൽ നിന്നും സേവനങ്ങൾ പാവങ്ങൾക്ക് ലഭിക്കണമെന്ന് ഉറപ്പുവരുത്തുമെന്നും രമേശ് ചെന്നിത്തല അറിയിച്ചു.
കേരളത്തെ പരിപൂർണമായി അഴിമതിവിമുക്തമാക്കുകയാണ് പ്രോജക്ട് സീറോ പദ്ധതിയുടെ ലക്ഷ്യം. ഇത് ഒരു വിപ്ലവമായിരിക്കും. എവിടെ അഴിമതി കണ്ടാലും പൊതുജനത്തിന് അറിയിക്കാൻ സംവിധാനം ഒരുക്കും. വിവരം നൽക്കുന്നവരുടെ പേര് പുറത്തുവിടില്ല.
അഴിമതിക്കാരായ നേതാക്കളെയും ഉദ്യോഗസ്ഥരെയും വിജിലൻസ് നിരീക്ഷിക്കും. കൈമടക്ക് കൊടുക്കാതെ സർക്കാർ ഓഫീസുകളിൽ നിന്നും കാര്യങ്ങൾ പാവങ്ങൾക്ക് ലഭിക്കണം. അഴിമതി ഇല്ലാതാകണമെങ്കിൽ ജനങ്ങളുടെസഹകരണം വേണം. അതിന് കക്ഷി രാഷ്ട്രീയ വ്യത്യാസമില്ല. ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള അഴിമതി തടയും. ട്രാപ്പ് കേസുകൾ കൂട്ടും. വിജി മാന്യുവൽ പരിഷ്കരിക്കുമെന്നും ഡ്രാഫ്റ്റ് തയാറായെന്നും മന്ത്രി അറിയിച്ചു.
Kerala
തിരുവനന്തപുരം: ആഭ്യന്തരമന്ത്രി മന്ത്രി രമേശ് ചെന്നിത്തലയുടെ അധ്യക്ഷതയിലുള്ള വിജിലന്‍സ് ഉന്നതതലയോഗം വിജിലന്‍സ് ആസ്ഥാനത്ത് ആരംഭിച്ചു. സര്‍ക്കാര്‍ ഓഫീസുകളിലെ അഴിമതി അവസാനിപ്പിക്കുന്നതിന് ഉള്‍പ്പെടെയുള്ള നടപടികള്‍ യോഗത്തില്‍ ചര്‍ച്ചയാകും.
രമേശ് ചെന്നിത്തല ആഭ്യന്തരമന്ത്രിയായി ചുമതലയേറ്റശേഷമുള്ള ആദ്യ യോഗമാണ് വിജിലന്‍സ് ആസ്ഥാനത്ത് ചേരുന്നത്. സംസ്ഥാനത്തെ വിജിലന്‍സിലെ എസ്പിമാരും ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.
Kerala
തിരുവനന്തപുരം: സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾ ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ബ്രാന്‍ഡ് അംബാസഡര്‍മാരാകണമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. എസ്പിസി സംസ്ഥാന സഹവാസ ക്യാമ്പിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ആഭ്യന്തരമന്ത്രി.
ലഹരിക്കെതിരെ കേരള പോലീസിന്റെ ഏറ്റവും വിപുലമായ പദ്ധതിയായ 'ഓപ്പറേഷന് തൂഫാന്' വിജയിപ്പിക്കാന്‍ വിദ്യാര്‍ഥി സമൂഹം ഒറ്റക്കെട്ടായി മുന്നിട്ടിറങ്ങണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. സമൂഹത്തെ ഗുരുതരമായി ബാധിക്കുന്ന ഏറ്റവും വലിയ വിപത്ത് ലഹരിയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സ്കൂള്‍, കോളജ് ക്യാമ്പസുകള്‍ ഉള്‍പ്പെടെയുള്ള ഇടങ്ങള്‍ കേന്ദ്രീകരിച്ച് വിവിധ തരത്തിലുള്ള രാസലഹരികള്‍ വില്‍ക്കുന്ന അധോലോക സംഘങ്ങളെ ഇല്ലാതാക്കുന്നതിനായാണ് 'ഓപ്പറേഷന് തൂഫാന്' എന്ന പദ്ധതി ആരംഭിച്ചത്.
കേരള പോലീസിന്റെ അഭിമാനചിഹ്നമായി സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി വളര്‍ന്നു. യുവതലമുറയെ ഒരിക്കലും ലഹരിക്ക് അടിമയാക്കില്ലെന്ന ലക്ഷ്യത്തിന്റെ മുന്‍നിരയില്‍ എസ്പിസി കേഡറ്റുകള്‍ ഉണ്ടാകണമെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: ലഹരി മാഫിയയെ നിയന്ത്രിക്കാൻ ഓപ്പറേഷൻ തൂഫാൻ ദ നർക്കോ ഹണ്ട് പദ്ധതിക്ക് രൂപം നൽകിയതായി മന്ത്രി രമേശ് ചെന്നിത്തല. ജൂണ്‍ ഒന്ന് മുതല്‍ കര്‍മപദ്ധതി ആരംഭിക്കുമെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചയ്ക്കുശേഷം മന്ത്രി പറഞ്ഞു.
കെമിക്കല്‍ ലഹരി, ഹൈബ്രിഡ് കഞ്ചാവ് എന്നിവയുടെ വിൽപ്പന അവസാനിപ്പിക്കും. സ്കൂളിന്റെ പരിസരങ്ങളില്‍ പുകയില ഉത്പന്നങ്ങള്‍ വില്‍ക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കും. ഓപ്പറേഷൻ തുഫാന്റെ വിശദമായ പ്രോജക്ട് തയാറാക്കുമെന്നും മറ്റ് സംസ്ഥാനങ്ങളിലെ ഡിജിപിമാരുമായി ബന്ധപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സംസ്ഥാനത്തെ എല്ലാ പോലീസ് സ്റ്റേഷനുകളിലും സമൂലമായ മാറ്റം വരുത്തും. ആരു ചെന്നാലും ഗുഡ് മോണിംഗ് പറഞ്ഞ് സ്വീകരിക്കും. സ്റ്റേഷനുകൾ വൃത്തിയാക്കും. കെട്ടിക്കിടക്കുന്ന വാഹനങ്ങൾ നീക്കും. പരാതികൾ സമചിത്തതയോടെ കേൾക്കും. ഇതുവഴി പോലീസ് സ്റ്റേഷനുകൾ ജനസേവന കേന്ദ്രങ്ങളാകും.
പോലീസ് ട്രെയിനിംഗ് സിലബസ് പരിഷ്കരിക്കും. സ്റ്റേഷന് ചുമതല എസ്ഐമാര്‍ക്ക് നല്കുന്നതില് പഠനം നടത്തുകയാണ്. ലഹരി മാഫിയായെ നിയന്ത്രിക്കുന്നതിനായി മാധ്യമങ്ങളുടേയും പൊതുജനങ്ങളുടേയും സഹായവും ചെന്നിത്തല ആവശ്യപ്പെട്ടു.
Kerala
തിരുവനന്തപുരം: യുഡിഎഫ് സർക്കാർ അധികാരമേറ്റശേഷമുള്ള പോലീസ് ഉന്നതതല യോഗം പോലീസ് ആസ്ഥാനത്ത് തുടങ്ങി. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ അധ്യക്ഷതയിലാണ് ഉന്നതതലയോഗം നടക്കുന്നത്.
10 വർഷത്തിനുശേഷമാണ് യുഡിഎഫ് സർക്കാർ അധികാരത്തിൽ എത്തിയിരിക്കുന്നത്. സർക്കാരിന്റെ പോലീസ് നയവും നിലപാടുകളും ആഭ്യന്തരമന്ത്രി ഇന്നത്തെ യോഗത്തിൽ ഉന്നത പോലീസ് ഉദ്യോഗസ്ഥരോട് വിവരിക്കും.
സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖർ, ക്രമസമാധാന ചുമതലയുള്ള എഡിജിപി. എച്ച് വെങ്കിടേഷ്, മറ്റു എഡിജിപിമാർ, റേഞ്ച് ഐജിമാർ, ഡിഐജിമാർ, ജില്ലാ പോലീസ് മേധാവിമാർ ഉൾപ്പെടെ സംസ്ഥാനത്തെ മുഴുവൻ ജില്ലാ പോലീസ് മേധാവിമാരും ഇന്നത്തെ യോഗത്തിൽ പങ്കെടുക്കുന്നുണ്ട്.
സംസ്ഥാനത്തെ ക്രമസമാധാന പാലനവും മയക്കുമരുന്ന് മാഫിയ ഉൾപ്പെടെയുള്ള ശൃംഖലകളെ അമർച്ച ചെയ്യുന്നതിന് വേണ്ട നിർദേശങ്ങൾ യോഗത്തിൽ ഉണ്ടാകും. രമേശ് ചെന്നിത്തല കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്ത് നടപ്പിലാക്കിയ ഓപ്പറേഷൻ കുബേര വീണ്ടും സജീവമാക്കുന്ന കാര്യത്തിൽ തീരുമാനം ഉണ്ടായേക്കും.
ഇന്നത്തെ യോഗത്തിന് ശേഷം ഏറെ വൈകാതെ എഡിജിപി മുതൽ ജില്ലാ പോലീസ് മേധാവി തലം വരെയുള്ള പോലീസ് ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റം സംബന്ധിച്ച ഉത്തരവും ഇറങ്ങും. ആഭ്യന്തരമന്ത്രിയുടെ പോലീസ് ഉപദേഷ്ടാവായി മുൻ ഡിജിപി എ. ഹേമചന്ദ്രനെയാണ് നിയമിച്ചിരിക്കുന്നത്.
Kerala
തിരുവനന്തപുരം: രാഷ്ട്രീയ കൊലപതാകങ്ങളോട് ഒരു വിട്ടുവീഴ്ചയും ചെയ്യില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ആയുധമെടുത്താൽ ജയിൽ നിങ്ങളെ കാത്തിരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
പെരിയ കൊലക്കേസ് പ്രതികൾക്ക് പരോൾ അനുവദിച്ചതുമായി ബന്ധപ്പെട്ട് അടിയന്തര റിപ്പോർട്ട് തേടിയ ശേഷമാണ് ചെന്നിത്തലയുടെ പ്രതികരണം. പെരിയ കല്യോട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷ്, ശരത് ലാൽ എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ ആറ് പ്രതികൾക്ക് പരോൾ അനുവദിച്ചിരുന്നു. 15 മുതൽ 20 ദിവസത്തേക്കാണ് പരോൾ അനുവദിച്ചത്.
വിഷയം അടിയന്തരമായി പരിശോധിച്ച് റിപ്പോർട്ട് നൽകാൻ ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹയോടാണ് ചെന്നിത്തല ആവശ്യപ്പെട്ടിരിക്കുന്നത്. പെരിയ കൊലക്കേസ് എന്ന് മാത്രമല്ല, എല്ലാ രാഷ്ട്രീയ കൊലപാതകങ്ങളോടും സീറോ ടോളറൻസ് ആയിരിക്കും ഈ സർക്കാരിനെന്നും ചെന്നിത്തല ഫേസ്ബുക്കിൽ കുറിച്ചു.
Kerala
തിരുവനന്തപുരം: കിഴക്കമ്പലത്തെ കുടിയൊഴിപ്പിക്കലുമായി ബന്ധപ്പെട്ട പോലീസ് നടപടിയിൽ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല റിപ്പോർട്ട് തേടി. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് മൂന്നു ദിവസത്തിനകം ഡിജിപി റിപ്പോർട്ട് നൽകണമെന്ന് മന്ത്രി ഉത്തരവിട്ടു.
വിഷയത്തിൽ പോലീസിന്റെ ഭാഗത്തു നിന്ന് പോരായ്മകളോ വീഴ്ചകളോ സംഭവിച്ചിട്ടുണ്ടോ എന്ന് അന്വേഷിക്കാനും ഉത്തരവിൽ പറയുന്നു. ഭാവിയിൽ ഇത്തരം സംഭവങ്ങൾ ഉണ്ടാകുമ്പോൾ അത് പരിഹരിക്കാൻവേണ്ട നിർദേശങ്ങൾ സമർപ്പിക്കണമെന്നും അഡീഷണൽ ചീഫ് സെക്രട്ടറിക്ക് നൽകിയ കത്തിൽ ആഭ്യന്തരമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം കുടിയൊഴിപ്പിക്കലുമായി ബന്ധപ്പെട്ട വിഷയത്തിൽ കോടതി നിലപാട് കടുപ്പിച്ചു. ശനിയാഴ്ച കുടിയൊഴിപ്പിക്കൽ പൂർത്തിയാക്കണമെന്നാണ് പെരുമ്പാവൂർ മുൻസിഫ് കോടതിയുടെ നിർദേശം. ഉത്തരവ് നടപ്പാക്കി 23 ന് റിപ്പോർട്ട് നൽകാനും കോടതി നിർദ്ദേശിച്ചു.
Kerala
തിരുവനന്തപുരം: പെരിയ ഇരട്ടക്കൊലക്കേസിലെ പ്രതികൾക്ക് പരോൾ നൽകിയ സംഭവത്തിൽ മന്ത്രി രമേശ് ചെന്നിത്തല അടിയന്തര റിപ്പോർട്ട് തേടി. കേസിലെ ഒന്നാം പ്രതി ഉള്‍പ്പെടെ അഞ്ച് പ്രതികള്‍ക്കാണ് നിലവില്‍ പരോള്‍ ലഭിച്ചത്. 20 ദിവസത്തേക്കാണ് പരോള്‍ ലഭിച്ചത്.
എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരം ഒഴിയുന്നതിന് മുമ്പായാണ് എല്ലാ പ്രതികള്‍ക്കും പരോള്‍ നല്‍കാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയത്. സംഭവത്തിൽ സമഗ്ര റിപ്പോർട്ട് സമർപ്പിക്കാൻ ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹയ്ക്കാണ് മന്ത്രി കർശന നിർദേശം നൽകിയത്.
റിപ്പോർട്ട് ലഭിച്ച ശേഷമായിരിക്കും ഈ വിഷയത്തിൽ തുടർനടപടികൾ സ്വീകരിക്കുകയെന്ന് മന്ത്രിയുടെ ഓഫീസ് അറിയിച്ചു. പ്രതികളുടെ പരോൾ വലിയ രാഷ്ട്രീയ-സാമൂഹിക ചർച്ചകൾക്ക് വഴിവെച്ച പശ്ചാത്തലത്തിലാണ് ആഭ്യന്തര മന്ത്രിയുടെ ഇടപെടൽ.
2019 ഫെബ്രുവരി 17നായിരുന്നു പെരിയ കല്യാട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാലിനെയും കൃപേഷിനെയും സിപിഎം പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയത്. കേസില്‍ പത്ത് പ്രതികള്‍ക്ക് എറണാകുളം സിബിഐ കോടതി ഇരട്ടജീവപര്യന്തം ശിക്ഷിച്ചിരുന്നു.
Kerala
തിരുവനന്തപുരം: ആർക്കും വേണ്ടാതിരുന്ന 13-ാം നമ്പർ കാർ മന്ത്രി കെ.എം.ഷാജി ചോദിച്ചു വാങ്ങി. സത്യപ്രതിജ്ഞാ ചടങ്ങുകൾ കഴിഞ്ഞയുടൻ ടൂറിസം വകുപ്പ് മന്ത്രിമാർക്ക് കാർ സജ്ജമാക്കിയെങ്കിലും ആരും തന്നെ ഈ വാഹനം ഏറ്റെടുക്കാൻ തയാറായിരുന്നില്ല.
സാധാരണയായി 13 എന്ന അക്കത്തെ ഭാഗ്യദോഷമായാണ് പലരും കണക്കാക്കുന്നത്. കെ.എം. ഷാജിക്ക് ആദ്യം അനുവദിച്ചിരുന്നത് ഒമ്പതാം നമ്പർ വാഹനമായിരുന്നു. എന്നാൽ തനിക്ക് ഒമ്പതാം നമ്പർ കാർ വേണമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നേരത്തെ തന്നെ ടൂറിസം വകുപ്പിനോട് ആവശ്യപ്പെട്ടിരുന്നു.
ചെന്നിത്തലയുടെ താല്പര്യം മാനിച്ചുകൊണ്ട് കെ.എം. ഷാജി തന്റെ ഒമ്പതാം നമ്പർ കാർ അദ്ദേഹത്തിന് വിട്ടുനൽകുകയായിരുന്നു. തുടർന്ന് ആരും ഏറ്റെടുക്കാത്ത 13-ാം നമ്പർ കാർ തനിക്ക് മതിയെന്ന് വ്യക്തമാക്കി അത് ഏറ്റെടുക്കുകയുമായിരുന്നു.
മുൻപ് അധികാരത്തിലിരുന്ന യുഡിഎഫ് സർക്കാരുകളുടെ കാലത്തെല്ലാം 13-ാം നമ്പർ സ്റ്റേറ്റ് കാറിന് അവകാശികളുണ്ടായിരുന്നില്ല. രണ്ടാം പിണറായി സർക്കാരിൽ കൃഷി വകുപ്പ് മന്ത്രിയായിരുന്ന പി. പ്രസാദായിരുന്നു 13-ാം നമ്പർ കാർ ലഭിച്ചത്.
ഒന്നാം പിണറായി സർക്കാരിൽ ഡോ. ടി.എം. തോമസ് ഐസക്കും 13-ാം നമ്പർ ചോദിച്ചു വാങ്ങിയിരുന്നു. 2006 ലെ വി.എസ് സർക്കാരിന്റെ കാലത്ത് അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന എം.എ.ബേബിയാണ് 13 -ാം നമ്പർ കാർ ഉപയോഗിച്ചിരുന്നത്.
Kerala
തിരുവനന്തപുരം: ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ ഉപദേഷ്ടാവായി മുൻ ഡിജിപി എ. ഹേമചന്ദ്രനെ നിയമിച്ചു. പോലീസുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ മന്ത്രിക്കാവശ്യമായ ഉപദേശങ്ങൾ നൽകുകയാണ് ദൗത്യം.
പ്രതിഫലം വാങ്ങാതെയാണ് അദ്ദേഹം സേവനം നൽകുക. 1986 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ ഹേമചന്ദ്രൻ 2020 മേയിലാണ് സർവീസിൽ നിന്ന് വിരമിച്ചത്.
മുഖ്യമന്ത്രി വി.ഡി. സതീശന്റെ പ്രൈവറ്റ് സെക്രട്ടറിയായി തിരുവനന്തപുരം മണ്ണന്തല സ്വദേശിയായ കെ. അനിൽകുമാറിനെയും നിയമിച്ചു. പ്രതിപക്ഷ നേതാവായിരുന്നപ്പോഴും സതീശന്റെ പ്രൈവറ്റ് സെക്രട്ടറി അനിൽകുമാറായിരുന്നു.
പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എന്‍.എസ്.കെ. ഉമേഷിനെ മുഖ്യമന്ത്രിയുടെ ഓഫീസര്‍ ഓണ്‍ സ്പെഷല്‍ ഡ്യൂട്ടിയായും (ഒഎസ്ഡി) നിയമിച്ചു. 2015 ബാച്ച് കേരള കേഡര്‍ ഐഎഎസ് ഉദ്യോഗസ്ഥനാണ്.
Kerala
കൊച്ചി: ഇന്ന് അധികാരമേറ്റെടുക്കുന്ന വി.ഡി. സതീശന് സർക്കാരിന് വേണ്ടി എറണാകുളം പള്ളുരുത്തിയിൽ പ്രത്യേക പൂജ. കെപിസിസി സെ ക്രട്ടറി തമ്പി സുബ്രഹ്മണ്യമാണ് പള്ളുരുത്തി ശ്രീ ഭവാനിശ്വര ക്ഷേത്രത്തിൽ പ്രത്യേക പൂജ നടത്തിയത്. പുലർച്ചെ നട തുറന്നതോടെ ആയിരു ന്നു പൂജ.
സർവൈശ്വര്യ പൂജയും മഹാഗണപതി ഹോമവുമാണ് നടത്തിയത്. വി.ഡി. സതീശന്റെയും രമേശ് ചെന്നിത്തലയുടെയും പേരിലാണ് പൂജയും കർമങ്ങളും നടത്തിയത്. അതേസമയം, ഇന്ന് രാവിലെ പത്തോടെയാണ് സത്യപ്രതിജ്ഞാ ചടങ്ങുകൾ ആരംഭിക്കുക. വി.ഡി. സതീശൻ തന്നെയാണ് ധനം, നിയമം, തുറമുഖം, പൊതുഭരണം എന്നിവ കൈകാര്യം ചെയ്യുന്നത്.
രമേശ് ചെന്നിത്തല ആഭ്യന്തരവും വിജിലൻസും കൈകാര്യം ചെയ്യും. സത്യപ്രതിജ്ഞയ്ക്ക് ശേഷം ഗവർണറുടെ ചായസത്കാരത്തിൽ മന്ത്രിമാരുടെ കുടുംബാംഗങ്ങളും പങ്കെടുക്കും. ഇതിന് ശേഷമാണ് മന്ത്രിസഭാ യോഗം നടക്കുക.
Kerala
തിരുവനന്തപുരം: മന്ത്രിസ്ഥാനത്ത് എത്താൻ ഒരു പോരാട്ടവും നടത്തിയിട്ടില്ലെന്ന് നിയുക്ത മന്ത്രി രമേശ് ചെന്നിത്തല. മുഖ്യമന്ത്രി ഇഷ്ടമുള്ള വകുപ്പ് തെരഞ്ഞെടുത്തോളാനാണ് പറഞ്ഞതെന്നും ചെന്നിത്തല പ്രതികരിച്ചു.
ആദ്യം മന്ത്രിസഭയിൽ ചേരേണ്ട എന്നായിരുന്നു തീരുമാനം. പാർട്ടി നിർബന്ധിച്ച് കൊണ്ടാണ് മന്ത്രിയാകുന്നതെന്നും അദ്ദേഹം പറഞ്ഞു.
ജനങ്ങൾക്ക് സ്വൈര്യ ജീവിതം ഒരുക്കും. ജനങ്ങൾക്ക് സന്തോഷമായി ജീവിക്കാനുള്ള ഉത്തരവാദിത്തമാണ് തനിക്കുള്ളത്. കേരളത്തിലെ മുഴുവൻ ജനങ്ങൾക്കും പ്രതീക്ഷ നൽകുന്നതാകും ഭരണമെന്നും അദ്ദേഹം വ്യക്തമാക്കി.
എല്ലാവരേയും പരിഗണിക്കാൻ കഴിയാത്തതിലെ പ്രയാസമുണ്ട്. പാർട്ടി തനിക്ക് ഒരുപാട് ഉത്തരവാദിത്തങ്ങൾ നൽകിയിട്ടുണ്ട്. ഇരുപത്തിയെട്ടാം വയസിൽ മന്ത്രിയായി. പാർട്ടി ഏൽപ്പിച്ച ഏത് ദൗത്യവും നിർവഹിക്കുമെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: വി.ഡി. സതീശൻ മന്ത്രിസഭയിലെ മന്ത്രിമാരുടെ വകുപ്പുകൾ ധാരണയായി. 21 അംഗ വി.ഡി. സതീശൻ മന്ത്രിസഭയാണ് തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുന്നത്. പരിചയ സമ്പന്നർക്കൊപ്പം മുഖ്യമന്ത്രി വി.ഡി. സതീശൻ ഉൾപ്പെടെ 14 പുതുമുഖ മന്ത്രിമാരാണ് സത്യപ്രതിജ്ഞ ചെയ്യുന്നത്.
കോണ്‍ഗ്രസ്:
മുഖ്യമന്ത്രി വി.ഡി. സതീശന്- ധനം, പൊതുഭരണം, നിയമം, തുറമുഖം.
രമേശ് ചെന്നിത്തല- ആഭ്യന്തരം, വിജിലന്‍സ്,
കെ. മുരളീധരന്- ആരോഗ്യം , ദേവസ്വം.
സണ്ണി ജോസഫ് -റവന്യു
എ.പി. അനില്‍കുമാര്‍- വൈദ്യുതി
പി.സി. വിഷ്ണുനാഥ് -സാംസ്കാരികം, ടൂറിസം.
ബിന്ദു കൃഷ്ണ -വനിതാ ശിശുക്ഷേമ വികസനം,
എം. ലിജു- എക്സൈസ്, സഹകരണം,
ടി. സിദ്ദിഖ് -വനം.
ഒ.ജെ. ജനീഷ് -യുവജന ക്ഷേമം,
റോജി എം. ജോണ്‍- ഉന്നത വിദ്യാഭ്യാസം.
കെ.എ. തുളസി- പട്ടിക ജാതി വര്‍ഗ വികസനം,
മുസ്ലിംലീഗ്
പി.കെ. കുഞ്ഞാലിക്കുട്ടി- വ്യവസായം
പി.കെ. ബഷീര്‍- പൊതുമരാമത്ത്
കെ.എം. ഷാജി- തദ്ദേശ ഭരണം
എന്‍. ഷംസുദീന്‍- പൊതു വിദ്യാഭ്യാസം.
കേരള കോണ്‍ഗ്രസ്
മോന്‍സ് ജോസഫ് -ജലവിഭവം, രജിസ്ട്രേഷന്.
ആര്‍എസ്പി
ഷിബുബേബിജോണ്‍- തൊഴില്‍.
സിഎംപി
സി.പി. ജോണ്‍- ഗതാഗതം.
കേരള കോണ്‍ഗ്രസ് ജേക്കബ്
അനൂപ് ജേക്കബ് -ഭക്ഷ്യ സിവില്‍ സപ്ലൈസ്.
സ്പീക്കറായി തിരുവഞ്ചൂർ രാധാകൃഷ്ണനെയും ഡെപ്യൂട്ടി സ്പീക്കറായി ഷാനിമോൾ ഉസ്മാനെയും പ്രഖ്യാപിച്ചു.
(വകുപ്പുകള്‍ സംബന്ധിച്ച ചര്‍ച്ചകള്‍ രാത്രി വൈകിയും തുടരുന്ന സാഹചര്യത്തില്‍ നേരിയ മാറ്റങ്ങള്‍ വരാം.)
Kerala
തിരുവനന്തപുരം: 21 പേരെയല്ലേ മന്ത്രിയാക്കാൻ കഴിയൂള്ളുവെന്നും എല്ലാവരെയും തൃപ്തിപ്പെടുത്തി തീരുമാനം എടുക്കാൻ കഴിയില്ലെന്നും രമേശ് ചെന്നിത്തല. മുന്നണിയെ ഒറ്റകെട്ടായി കൊണ്ടുപോകാനും പാർട്ടിയെ ഒരുമിച്ചു നിർത്തി മുന്നോട്ട് കൊണ്ടുപോകാനുമാണ് പാർട്ടി ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കേരള ജനതയ്ക്ക് അഭിമാനകരമായ ഭരണം നൽകുമെന്ന പ്രതീക്ഷയാണുള്ളത്. വ്യക്തിതാത്പര്യത്തിന് പുറമെ പാർട്ടിയുടെ താത്പര്യമാണ് തനിക്ക് വലുതെന്നും ചെന്നിത്തല പറഞ്ഞു.
മെച്ചപ്പെട്ട ഭരണം വേണം, ജന വിശ്വാസം ഞങ്ങൾക്കൊപ്പമാണ് ആ വിശ്വാസത്തിനനുസരിച്ച് ഒരുമിച്ച് എല്ലാവരും പ്രവർത്തിക്കണമെന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കി. വ്യക്തിപരമായ നഷ്ട്ടങ്ങളോ അനിഷ്ടങ്ങളോ അല്ല ഇവിടെ പ്രശ്നം. പാർട്ടിയാണ് തനിക്ക് വലുത്.
ഉയർച്ചയും താഴ്ചയും ഉണ്ടാകും. എന്നും പാർട്ടി താത്പര്യമാണ് ഉയർത്തിപ്പിടിച്ചിട്ടുള്ളത്. നാളെയും അത് തന്നെയാകും ചെയ്യുക. കോൺഗ്രസ് എന്ന പ്രസ്ഥാനത്തിനും യുഡിഎഫിനും ജനങ്ങൾ നൽകിയ പിന്തുണയ്ക്കനുസരിച്ചുള്ള മുന്നേറ്റമാണ് നടത്താൻ ആഗ്രഹിക്കുന്നത് രമേശ് ചെന്നിത്തല വ്യക്തമാക്കി.
Kerala
തിരുവനന്തപുരം: മുഖ്യമന്ത്രി പ്രഖ്യാപനത്തിനു പിന്നാലെ അനുനയ നീക്കങ്ങളിൽ അയയാതെ രമേശ് ചെന്നിത്തല. മുതിര്‍ന്ന എംഎല്‍എമാരെ പരിഗണിക്കാതെ മന്ത്രിസഭയിലേക്ക് ഇല്ലെന്നാണ് ആദ്ദേഹത്തിന്റെ നിലപാട്.
ആഭ്യന്തര വകുപ്പ് വേണമെന്ന ആവശ്യത്തിലുറച്ച് നിൽക്കുകയായിരുന്നു രമേശ് ചെന്നിത്തല. ഇതിനു പിന്നാലെ മന്ത്രിസഭയിലേക്ക് അന്‍വര്‍ സാദത്ത്, ഐസി ബാലകൃഷ്ണന്, ടി.ജെ. വിനോദ്, ജ്യോതികുമാര്‍ ചാമക്കാല എന്നിവരെയും പരിഗണിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മുതിര്‍ന്ന എംഎല്‍എമാരെ ഒഴിവാക്കുന്നത് അനൗചിത്യമാണെന്നും ചെന്നിത്തല പറയുന്നു.
രമേശ് ചെന്നിത്തലയെ അനുനയിപ്പിക്കാന്‍ ഹൈക്കമാൻഡ് ഇടപെട്ട് നിര്‍ണായക നീക്കങ്ങളാണ് നടന്നുവരുന്നത്. കഴിഞ്ഞ ദിവസം കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി രമേശ് ചെന്നിത്തലയുടെ വഴുതക്കാട്ടെ വസതിയിലെത്തിയിരുന്നു.
Kerala
തിരുവനന്തപുരം: മന്ത്രി ചർച്ച പുരോഗമിക്കുന്നതിനിടെ എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാല്‍ തിരുവനന്തപുരത്തെത്തി. കഴിവുള്ളവർ മന്ത്രിസഭയിലുണ്ടാകുമെന്നും തിങ്കളാഴ്ച മുഴുവൻ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം രമേശ് ചെന്നിത്തലയെ കെ.സി സന്ദശിച്ചേക്കുമെന്നും റിപ്പോർട്ടുകളുണ്ട്. ഹൈക്കമാൻഡ് തീരുമാനങ്ങൾ അനുസരിക്കുന്ന അച്ചടക്കമുള്ള പ്രവർത്തകരാണ് കേരളത്തിലെ കോൺഗ്രസ് പ്രവർത്തകർ. പാർട്ടി തീരുമാനം അംഗീകരിച്ചു മുന്നോട്ടുപോകുക എന്നതാണ് ഓരോ പാർട്ടി പ്രവർത്തകന്റെയും ഉത്തരവാദിത്തമെന്നും അദ്ദേഹം പറഞ്ഞു.
സൈബര്‍ ആക്രമണങ്ങളിൽ ഒരുപാട് പിച്ചി ചീന്തിയില്ലേയെന്ന വൈകാരിക പ്രതികരണവും അദ്ദേഹം നടത്തി. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, എംഎൽഎമാരായ പി.സി. വിഷ്ണുനാഥ്, പഴകുളം മധു, കെ ജയന്ത്, പ്രവീൺ കുമാർ, മാത്യു കുഴൽനാടൻ എന്നിവർ കെ.സിയെ സ്വീകരിക്കാൻ വിമാനത്താവളത്തിലെത്തിയിരുന്നു.
Kerala
തിരുവനന്തപുരം: പുതിയ യുഡിഎഫ് മന്ത്രിസഭയുടെ രൂപീകരണവുമായി ബന്ധപ്പെട്ട് കോൺഗ്രസിനുള്ളിൽ നിലനിന്നിരുന്ന തർക്കങ്ങൾക്കൊടുവിൽ മുതിർന്ന നേതാവ് രമേശ് ചെന്നിത്തല മന്ത്രിയാകാൻ സമ്മതിച്ചതായി സൂചന. മുഖ്യമന്ത്രി പദവി ലഭിക്കാത്തതിലും സീനിയോറിറ്റി പരിഗണിക്കാതിരുന്നതിലും അതൃപ്തി പ്രകടിപ്പിച്ച് മന്ത്രിസഭയിലേക്കില്ലെന്ന കർശന നിലപാടിലായിരുന്നു രമേശ് ചെന്നിത്തല. എന്നാൽ നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ നേരിട്ടെത്തി നടത്തിയ ചർച്ചകൾക്കൊടുവിലാണ് മുന്നണിയിലെ തർക്കങ്ങൾക്ക് താത്കാലിക പരിഹാരമാകുന്നത്.
മന്ത്രിസ്ഥാനം ഏറ്റെടുക്കാൻ ചെന്നിത്തല തയ്യാറായെങ്കിലും അദ്ദേഹം കൈകാര്യം ചെയ്യുന്ന വകുപ്പുകളെക്കുറിച്ചുള്ള അവ്യക്തത ഇപ്പോഴും തുടരുകയാണ്. വെള്ളിയാഴ്ച ഉച്ചയോടെ രമേശ് ചെന്നിത്തലയുടെ വസതിയിലെത്തിയ വി.ഡി. സതീശൻ അരമണിക്കൂറിലധികം നടത്തിയ കൂടിക്കാഴ്ചയാണ് വഴിത്തിരിവായത്. ചെന്നിത്തല ജ്യേഷ്ഠതുല്യനാണെന്നും അദ്ദേഹത്തിന്റെ പിന്തുണ സർക്കാരിനുണ്ടാകുമെന്നും സതീശൻ വ്യക്തമാക്കിയിരുന്നു.
മന്ത്രിസഭയിൽ അംഗമാകാൻ ചെന്നിത്തല സമ്മതിച്ചെങ്കിലും വകുപ്പുകളുടെ കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല. സുപ്രധാനമായ ആഭ്യന്തര വകുപ്പ് വേണമെന്ന ആവശ്യത്തിൽ ചെന്നിത്തല ഉറച്ചുനിൽക്കുകയാണ്. എന്നാൽ ആഭ്യന്തരം മുഖ്യമന്ത്രി വി.ഡി. സതീശൻ തന്നെ കൈവശം വെക്കാനാണ് സാധ്യതയെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.
ആഭ്യന്തരത്തിന് പുറമേ തന്റെ വിശ്വസ്തനായ ജോസഫ് വാഴയ്ക്കനെ കെപിസിസി പ്രസിഡന്റാക്കണമെന്ന ആവശ്യവും ചെന്നിത്തല മുന്നോട്ട് വെച്ചിട്ടുണ്ട്. ഈ വിഷയങ്ങളിൽ ഹൈക്കമാൻഡിന്റെ അന്തിമ തീരുമാനം ഉണ്ടായതിന് ശേഷമേ വകുപ്പുകളുടെ കാര്യത്തിൽ വ്യക്തത വരികയുള്ളൂ. മന്ത്രിസഭയിൽ ചേരുന്നതുമായി ബന്ധപ്പെട്ട് തനിക്ക് യാതൊരുവിധ ഉപാധികളുമില്ലെന്നും ഹൈക്കമാൻഡ് തീരുമാനത്തെ സർവ്വാത്മനാ സ്വാഗതം ചെയ്യുന്നുവെന്നുമാണ് കൂടിക്കാഴ്ചയ്ക്ക് ശേഷം ചെന്നിത്തല മാധ്യമങ്ങളോട് പ്രതികരിച്ചത്.
Kerala
തൃശൂർ: രമേശ് ചെന്നിത്തല മന്ത്രിസഭയിലേക്ക് വരണമെന്നും അദ്ദേഹത്തെ പോലെ ഒരാൾ കാബിനറ്റിൽ ആവശ്യമാണെന്നും കെ. മുരളീധരൻ. ഗുരുവായൂരിൽ നിർമാല്യ ദർശനത്തിനുശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
മന്ത്രിസ്ഥാനം ഹൈക്കമാൻഡും രമേശ് ചെന്നിത്തലയും ചേർന്നു തീരുമാനിക്കേണ്ട കാര്യമാണ്. രമേശ് എക്കാലത്തും ഹൈക്കമാൻഡ് നിലപാടുകൾ അംഗീകരിച്ചിട്ടുള്ള അച്ചടക്കമുള്ള പ്രവർത്തകനാണ്. അതുകൊണ്ട് ഇക്കാര്യത്തിലും അദ്ദേഹം ഹൈക്കമാൻഡിന്റെ നിർദേശങ്ങൾ അനുസരിച്ച് അദ്ദേഹം പ്രവർത്തിക്കും എന്ന കാര്യത്തിൽ ഒരു തർക്കവുമില്ലെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: മുഖ്യമന്ത്രി പദം ലഭിക്കാത്തതിന്റെ പേരില്‍ അസന്തുഷ്ടനായി കഴിയുന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയെ അനുനയിപ്പിക്കാന്‍ ഹൈക്കമാന്‍ഡ് ശ്രമം തുടങ്ങി. തന്റെ ഉപാധികള്‍ അംഗീകരിച്ചാല്‍ മാത്രമെ വി.ഡി. സതീശന്റെ മന്ത്രിസഭയില്‍ ചേരുകയുള്ളുവെന്ന് രമേശ് ചെന്നിത്തല ഹൈക്കമാന്‍ഡ് പ്രതിനിധികളെ അറിയിച്ചു.
ഒരു ടേം മുഖ്യമന്ത്രിയായി തനിക്ക് അവസരം നല്‍കണമെന്നാണ് അദ്ദേഹം ഹൈക്കമാന്‍ഡ് പ്രതിനിധികളെ അറിയിച്ചത്. ഈ ടേമില്‍ രണ്ടര വര്‍ഷമോ അടുത്ത തവണയോ തനിക്ക് അവസരം നല്‍കണമെന്ന ഉപാധിയാണ് അദ്ദേഹം ഹൈക്കമാന്‍ഡ് പ്രതിനിധികളെ അറിയിച്ചത്. തന്റെ ഉപാധികള്‍ അംഗീകരിച്ചില്ലെങ്കില്‍ എംഎല്‍എയായി അച്ചടക്കമുള്ള പാര്‍ട്ടിപ്രവര്‍ത്തകനായി തുടരാനാണ് തന്റെ താത്പര്യമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ടെന്നാണ് ലഭിക്കുന്ന സൂചന.
അതേസമയം, നിയുക്ത മുഖ്യമന്ത്രി വി.ഡി.സതീശന് ഇന്ന് രമേശ് ചെന്നിത്തലയുടെ വീട്ടിലെത്തി അദ്ദേഹവുമായി ചര്‍ച്ച നടത്തും. മന്ത്രിസഭയില്‍ ചേരണമെന്നുള്ള തന്റെ ആഗ്രഹം അദ്ദേഹം ചെന്നിത്തലയെ അറിയിക്കും. ധനകാര്യവകുപ്പ് നല്കി രമേശ് ചെന്നിത്തലയെ അനുനയിപ്പിക്കാനുള്ള സാധ്യതയാണ് കാണുന്നത്.
ആഭ്യന്തരവകുപ്പ് മുഖ്യമന്ത്രി തന്നെ കൈകാര്യം ചെയ്യാനുള്ള സാധ്യതയാണ് നിലവിലുള്ളത്. ഇക്കാര്യത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ ഉണ്ടായാല്‍ മാത്രമെ വകുപ്പില്‍ മാറ്റം വരികയുള്ളു. തന്റെ പ്രിയപ്പെട്ട നേതാവായ രമേശ് ചെന്നിത്തലയും മന്ത്രിസഭയിലുണ്ടാകണമെന്നാണ് വി.ഡി.സതീശന്റെ ആഗ്രഹം. നല്ലൊരു ടീമായി മന്ത്രിസഭയെ നയിക്കാന്‍ ചെന്നിത്തല മന്ത്രിസഭയില്‍ ഉണ്ടാകണമെന്ന ആഗ്രഹമാണ് വി.ഡി.സതീശന് പങ്ക് വയ്ക്കുന്നത്.
അതേസമയം, രമേശ് ചെന്നിത്തലയെ അനുകുലിക്കുന്ന പാര്‍ട്ടി പ്രവര്‍ത്തകര്‍ കടുത്ത നിരാശയിലാണ്. 2021 ല്‍ എംഎല്‍എമാരുടെ ഭൂരിപക്ഷം ഉണ്ടായിട്ടും പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്നും തന്നെ മാറ്റിയപ്പോള്‍ ഒരു പ്രതിഷേധവും പറയാതെ പാര്‍ട്ടി തീരുമാനം അംഗീകരിച്ചുവെന്നാണ് ഹൈക്കമാന്‍ഡിനോട് ചെന്നിത്തല വ്യക്തമാക്കിയത്.
അന്നും ഇപ്പോഴും അച്ചടക്കമുള്ള പ്രവര്‍ത്തകനായാണ് താന്‍ നിലകൊള്ളുന്നത്. സീനിയോറിറ്റി ഉണ്ടായിട്ടും തന്നെ അവഗണിച്ചതിലുള്ള വിഷമം അദ്ദേഹം സോണിയാഗാന്ധി ഉള്‍പ്പെടെയുള്ള നേതാക്കളെ അറിയിച്ചിട്ടുണ്ട്. കടുത്ത തീരുമാനത്തിലേക്ക് കടക്കരുതെന്ന് ഹൈക്കമാന്‍ഡ് നേതൃത്വം രമേശ് ചെന്നിത്തലയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
രമേശ് ചെന്നിത്തലയെ അനുനയിപ്പിക്കാന്‍ എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി, നിരീക്ഷകരായ മുകുള്‍ വാസ്നിക്, അജയ് മാക്കന്, എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ ഉള്‍പ്പെടെയുള്ളവര്‍ ശ്രമം തുടങ്ങിയിട്ടുണ്ട്.
ഹരിപ്പാടുള്ള പാര്‍ട്ടിപ്രവര്‍ത്തകര്‍ രമേശ് ചെന്നിത്തലക്ക് പൂര്‍ണ പിന്തുണയാണ് നല്‍കിയിരിക്കുന്നത്. ഹൈക്കമാന്‍ഡിന്റെ അപമാനം സഹിച്ച് പാര്‍ട്ടിയില്‍ തുടരാതെ എംഎല്‍എ സ്ഥാനം രാജിവയ്ക്കണമെന്നാണ് അനുയായികള്‍ ചെന്നിത്തലയോട് ആവശ്യപ്പെട്ടിരിക്കുന്നത്. നിയോജകമണ്ഡലത്തില്‍ നിന്നും വിജയിച്ച തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികളും രാജിവയ്ക്കാനുള്ള സന്നദ്ധത പരസ്യമായി അറിയിച്ചിട്ടുണ്ട്.
Kerala
തിരുവനന്തപുരം: രമേശ് ചെന്നിത്തല തന്റെ പ്രിയപ്പെട്ട നേതാവാണെന്നും അദ്ദേഹത്തെ വീട്ടിലെത്തി കാണുമെന്നും നിയുക്ത മുഖ്യമന്ത്രി വി.ഡി.സതീശന്. അദ്ദേഹത്തെ ചേര്‍ത്തുനിര്‍ത്തി മുന്നോട്ട് പോകുമെന്നും വി.ഡി.സതീശന് വ്യക്തമാക്കി.
വര്‍ഗീയതയോട് ഒരു കോംപ്രമൈസും ഉണ്ടാകില്ല. ലീഗിനെ ഒറ്റതിരിഞ്ഞ് ആക്രമിക്കാന്‍ അനുവദിക്കില്ല. ലീഗ് ഇല്ലാതായാല്‍ ആ സ്ഥാനത്ത് വര്‍ഗീയശക്തികള്‍ കടന്ന് വരുമെന്നും അത് നാടിന് അപകടമാണെന്നും അദ്ദേഹം പറഞ്ഞു. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
അതേസമയം, വി.ഡി. സതീശന് കേരള കോണ്‍ഗ്രസ് നേതാവ് പി.ജെ. ജോസഫിനെ എംഎല്‍എ ഹോസ്റ്റലിലെ വസതിയിലെത്തി കൂടിക്കാഴ്ച നടത്തി. മോന്‍സ് ജോസഫ് ഉള്‍പ്പെടെയുള്ള നേതാക്കളും അദ്ദേഹത്തെ അനുഗമിച്ചു.
മുന്‍ മുഖ്യമന്ത്രി പിണറായി വിജയനെ വി.ഡി.സതീശന് വീട്ടിലെത്തി ഇന്ന് കാണും. പിണറായി താമസിക്കുന്ന ബേക്കറി ജംഗ്ഷനിലെ വാടക വീട്ടിലെത്തിയാണ് അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തുന്നത്. ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയാണ് പിണറായിയുടെ വീട്ടിലേക്ക് പോകുന്നത്.
ചീഫ് സെക്രട്ടറി എ. ജയതിലകും ഇന്റലിജന്‍സ് മേധാവി പി. വിജയനും നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശനുമായി കൂടിക്കാഴ്ച നടത്തി. ഇന്ന് രാവിലെ കന്റോണ്‍മെന്റ് ഹൗസിലെത്തിയാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്. സത്യപ്രതിജ്ഞയുടെ ഒരുക്കങ്ങളെക്കുറിച്ചാണ് ചര്‍ച്ച നടത്തിയത്.
International
തിരുവനന്തപുരം: ഗുരുവായൂരിൽ നിന്ന് തിരുവനന്തപുരത്ത് തിരിച്ചെത്തിയ രമേശ് ചെന്നിത്തല, വി.ഡി. സതീശനെ കാണാൻ നിൽക്കാതെ മടങ്ങി.
വി.ഡി. സതീശൻ ഇന്ന് ചെന്നിത്തലയെ കാണുമെന്ന് അറിയിച്ചിരുന്നു. പിണറായി വിജയനെ സന്ദർശിച്ച ശേഷം ചെന്നിത്തലയെ കാണാനായിരുന്നു സതീശന്റെ നീക്കം.
എന്നാൽ ചെന്നിത്തല രാവിലെ 10.30 ഓടെ വീട്ടിൽ നിന്നും മടങ്ങി. ബന്ധുവിനെ കാണാൻ പോകുന്നുവെന്ന് പറഞ്ഞാണ് ചെന്നിത്തല വീട്ടിൽ നിന്ന് ഇറങ്ങിയത്. സതീശൻ വരുന്ന കാര്യത്തിൽ അറിയിപ്പ് കിട്ടിയിട്ടില്ലെന്ന് ചെന്നിത്തല പറഞ്ഞു. ജോസഫ് വാഴയ്ക്കനും അന്‍വര്‍ സാദത്തും ചെന്നിത്തലയ്ക്കൊപ്പമുണ്ടായിരുന്നു.
Kerala
തൃശൂർ: വി.ഡി. സതീശന് മുഖ്യമന്ത്രി പദവി നൽകിയ ഹൈക്കമാൻഡ് തീരുമാനത്തെ സ്വാഗതം ചെയ്ത് രമേശ് ചെന്നിത്തല.
സതീശന് തന്റെ എല്ലാവിധ ആശംസകളും പൂർണ പിന്തുണയും ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പത്തു വർഷത്തെ ദുർഭരണത്തിൽ നിന്ന് കേരളത്തിലെ ജനങ്ങളെ മോചിപ്പിക്കുക എന്ന വലിയ ഉത്തരവാദിത്തമാണ് ഈ ഗവൺമെന്റിനുള്ളതെന്നും അതിന് ജനങ്ങളുടെ പരിപൂർണ പിന്തുണയുണ്ടാകുമെന്ന് താൻ വിശ്വസിക്കുന്നതായും ചെന്നിത്തല കൂട്ടിച്ചേർത്തു.
പുതിയ മന്ത്രിസഭയിൽ ആരൊക്കെ ഉണ്ടാകണം എന്ന കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് മുഖ്യമന്ത്രിയാണെന്നും ചെന്നിത്തല പറഞ്ഞു. മന്ത്രിസഭയിൽ ചേരുമോയെന്ന മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം.
Kerala
മരട്: എംഎൽഎ എന്ന നിലയിൽ വി.ഡി. സതീശൻ പറവൂർക്കാരനെങ്കിൽ, ജനനം മുതൽ രാഷ്്ട്രീയത്തിലേക്കു ചുവടുവച്ച വിദ്യാർഥി സംഘടനാ പ്രവർത്തനഘട്ടം വരെ അദ്ദേഹം നെട്ടൂർക്കാരനാണ്. മരട് നെട്ടൂരിൽ വടശേരി വീട്ടിൽ ദാമോദര മേനോന്റെയും വി. വിലാസിനിയമ്മയുടെയും മകനായാണ് 1964 മേയ് 31നു സതീശന്റെ ജനനം.
പ്രാഥമിക വിദ്യാഭ്യാസം നെട്ടൂർ എസ് വിയുപി സ്കൂളിലായിരുന്നു. തുടർന്ന് പനങ്ങാട് എച്ച്എസിൽ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി.
സാധാരണ കുടുംബാന്തരീക്ഷത്തിൽ വളർന്ന അദ്ദേഹത്തിന്റെ ബാല്യകാലം സമൂഹജീവിതത്തോടും പൊതുപ്രവർത്തനത്തോടും ചേർന്നുനിന്നു. ചെറുപ്പം മുതൽ തന്നെ നേതൃഗുണങ്ങൾ പ്രകടിപ്പിച്ച സതീശൻ, വിദ്യാർഥിയായിരിക്കുമ്പോള്‍ തന്നെ സാമൂഹിക പ്രശ്നങ്ങളോടും ജനാധിപത്യ മൂല്യങ്ങളോടും കൂടുതൽ അടുപ്പം പുലർത്തി.
കോളജ് പഠനം നെട്ടൂരിൽനിന്ന് ഏറെ ദൂരെയല്ലാത്ത തേവര എസ്എച്ചിൽ. പഠനകാലത്തു വിദ്യാർഥിരാഷ്്ട്രീയത്തിലും പൊതുപ്രവർത്തനത്തിലും സാന്നിധ്യമറിയിച്ചു. കോളജിലെ ആർട്സ് ക്ലബ് സെക്രട്ടറിയായി നേതൃരംഗത്തേക്ക്. പിന്നീട് പലവട്ടം യുയുസിയുമായി. 1986-87 കാലത്ത് എംജി സർവകലാശാലാ യൂണിയൻ ചെയർമാൻ.
തേവര സേക്രഡ് ഹാർട്ട് കോളജിൽനിന്നു ബിരുദവും രാജഗിരി കോളജ് ഓഫ് സോഷ്യൽ സയൻസസിൽനിന്ന് സോഷ്യൽ വർക്കിൽ ബിരുദാനന്തര ബിരുദവും.
തിരുവനന്തപുരം കേരള ലോ അക്കാദമിയിൽനിന്ന് നിയമ ബിരുദവും ഗവ.ലോ കോളജിൽനിന്നു നിയമത്തിൽ ബിരുദാനന്തര ബിരുദവും നേടി.
സംഘടനാ പാടവവും പ്രസംഗശൈലിയും ജനങ്ങളുമായി ഇടപഴകാനുള്ള കഴിവും കാരണം സതീശന് വളരെ വേഗത്തിലാണ് ശ്രദ്ധിക്കപ്പെട്ടത്. അക്കാലത്ത് വിദ്യാഭ്യാസത്തോടൊപ്പം സാമൂഹികസേവന പ്രവർത്തനങ്ങളിലും അദ്ദേഹം സജീവ സാന്നിധ്യമായി മാറിയിരുന്നു.
ബാല്യകാല അനുഭവങ്ങളും വിദ്യാഭ്യാസജീവിതത്തിൽ നേടിയ നേതൃപരമായ പരിചയസമ്പത്തും അദ്ദേഹത്തിന്റെ രാഷ്്ട്രീയ ജീവിതത്തിന് ശക്തമായ അടിത്തറയായി.
Kerala
തിരുവനന്തപുരം: വി.ഡി.സതീശനെ മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തതിന് പിന്നാലെ തലസ്ഥാനം വിട്ട് രമേശ് ചെന്നിത്തല. ഉച്ചയ്ക്ക് ശേഷം നടക്കുന്ന നിയസഭാകക്ഷി യോഗത്തിൽ ചെന്നിത്തല പങ്കെടുക്കില്ല. അദ്ദേഹം ഗുരുവായൂരിലേക്ക് പോയതായാണ് വിവരം.
സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചതിന് പിന്നാലെ ചെന്നിത്തല കടുത്ത അതൃപ്തി പ്രകടിപ്പിച്ചിരുന്നു. തന്റെ സീനിയോരിറ്റി പരിഗണിച്ചില്ലെന്നും അച്ചടക്കം പാലിച്ചിട്ടും കടുത്ത അവഗണന നേരിട്ടെന്നും ചെന്നിത്തല അറിയിച്ചു. മന്ത്രിസഭയിലും താൻ ഉണ്ടാകില്ലെന്നും അദ്ദേഹം അറിയിച്ചതായാണ് വിവരം.
Kerala
ഹരിപ്പാട്: മുഖ്യമന്ത്രി പ്രഖ്യാപനത്തിൽ മുതിർന്ന നേതാവ് രമേശ് ചെന്നിത്തലയ്ക്ക് അർഹമായ പരിഗണന ലഭിക്കാത്തതിൽ ഹരിപ്പാട് നിയോജക മണ്ഡലത്തിലെ യുഡിഎഫ് പ്രവർത്തകർക്കിടയിൽ കടുത്ത നിരാശയും വിഷമവും പുകയുന്നു.
എഐസിസി തീരുമാനത്തിൽ വലിയ ഹൃദയവേദനയുണ്ടെന്നും ഈ നീക്കങ്ങൾക്ക് പിന്നിൽ കൃത്യമായ രാഷ്ട്രീയ പ്രേരണകളുണ്ടെന്നുമാണ് രമേശ് ചെന്നിത്തലയുടെ ഹരിപ്പാട്ടെ ക്യാമ്പ് ഓഫീസിൽ മാധ്യമങ്ങളോട് സംസാരിക്കവെ പ്രാദേശിക നേതാക്കളും അണികളും പ്രതികരിച്ചത്.
പാർട്ടിയുടെ അച്ചടക്കമുള്ള പ്രവർത്തകർ എന്ന നിലയിൽ ഹൈക്കമാൻഡ് തീരുമാനത്തെ തള്ളിക്കളയുന്നില്ലെങ്കിലും, ജനപിന്തുണയുള്ള ഒരു മുതിർന്ന നേതാവിനെ പാർശ്വവൽക്കരിക്കാനുള്ള ബോധപൂർവമായ ശ്രമങ്ങളാണ് ഇപ്പോൾ നടക്കുന്നതെന്ന് അണികൾ വിലയിരുത്തുന്നു.
രമേശ് ചെന്നിത്തല മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തുമെന്ന വലിയ പ്രതീക്ഷയിലായിരുന്നു ഹരിപ്പാട്ടുകാരുൾപ്പെടെയുള്ള പൊതുസമൂഹമെന്നും എന്നാൽ ആ പ്രതീക്ഷകൾ അട്ടിമറിക്കപ്പെടുകയാണുണ്ടായതെന്നും ക്യാമ്പ് ഓഫീസിൽ ഒത്തുകൂടിയ പ്രവർത്തകർ പങ്കുവച്ചു.
ജനപിന്തുണയുള്ള നേതാവിനോടുള്ള അവഗണന
1982-ൽ ഹരിപ്പാട് നിന്നും എംഎൽഎ ആയി തെരഞ്ഞെടുക്കപ്പെട്ടതു മുതൽ ഓരോ തവണയും ചെന്നിത്തലയുടെ ഭൂരിപക്ഷം വർധിച്ചുവരികയാണുണ്ടായത്. രാഷ്ട്രീയ വ്യത്യാസങ്ങൾക്കപ്പുറം ജനങ്ങളുമായി കെട്ടുപിണഞ്ഞു കിടക്കുന്നതാണ് അദ്ദേഹത്തിന്റെ പ്രവർത്തനശൈലി.
ഹരിപ്പാട് ഒരു രാഷ്ട്രീയ മണ്ഡലമാണെങ്കിൽ പോലും ജനങ്ങൾ അദ്ദേഹത്തെ ഹൃദയപൂർവം സ്വീകരിച്ചത് അദ്ദേഹം കേരളത്തിന്റെ മുഖ്യമന്ത്രിയാകുമെന്ന പ്രതീക്ഷയിലാണ്. പൊതുസമൂഹത്തിന്റെ ഈ ആഗ്രഹം എവിടെയോ വെച്ച് തഴയപ്പെട്ടതിലാണ് അണികൾക്ക് കടുത്ത സങ്കടവും അമർഷവുമുള്ളത്.
Kerala
തിരുവനന്തപുരം: മുഖ്യമന്ത്രിയായി വി.ഡി. സതീശനെ ഐഎസിസി പ്രഖ്യാപിച്ചതിനു പിന്നാലെ ഹൈക്കമാൻഡിനെ അതൃപ്തി അറിയിച്ച് മുതിർന്ന നേതാവ് രമേശ് ചെന്നിത്തല.
തന്റെ സീനിയോരിറ്റി പരിഗണിച്ചില്ലെന്നും അച്ചടക്കം പാലിച്ചിട്ടും കടുത്ത അവഗണന നേരിട്ടെന്നും ചെന്നിത്തല അറിയിച്ചു. നിയമസഭാ കക്ഷിയോഗത്തിൽ താൻ പങ്കെടുക്കില്ലെന്നും മന്ത്രിസഭയിൽ ഉണ്ടാകില്ലെന്നും അദ്ദേഹം അറിയിച്ചതായാണ് വിവരം.
Kerala
കല്‍പ്പറ്റ: സംസ്ഥാന മുഖ്യമന്തി പദത്തിലേക്ക് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലിനെ ബത്തേരി നിയുക്ത എംഎല്‍എ ഐ.സി. ബാലകൃഷ്ണന് പിന്തുണച്ചതില്‍ അമ്പരപ്പ് മാറാതെ വയനാട്ടിലെ രമേശ് ചെന്നിത്തല അണികള്‍.
ജില്ലയില്‍ ഐസി എന്ന ചുരുക്കപ്പേരില്‍ അറിയുന്ന ബാലകൃഷ്ണന് നിര്‍ണായകഘട്ടത്തില്‍ ആര്‍സിയോട് കാട്ടിയത് നെറികേടാണെന്ന അഭിപ്രായമാണ് കോണ്‍ഗ്രസ് ജില്ലാ ഘടകത്തിലെ ചെന്നിത്തല വിഭാഗക്കാരില്‍ പലര്‍ക്കും.
സംസ്ഥാന മുഖ്യമന്ത്രിപദം ആര്‍ക്ക് നല്കണമെന്നതില് നിയുക്ത കോണ്‍ഗ്രസ് എംഎല്‍എമാരുടെ ഹിതം ആരായാനെത്തിയ എഐസിസി നിരീക്ഷകരായ മുകുള്‍ വാസ്നിക്കിനും അജയ് മാക്കനും മുമ്പാകെയാണ് ബാലകൃഷ്ണന് കെ.സി. വേണുഗോപാലിനോടുള്ള താത്പര്യം വ്യക്തമാക്കിയത്.
രമേശ് ചെന്നിത്തലയ്ക്ക് രണ്ടാമത് പരിഗണനയാണ് ബാലകൃഷ്ണന് നല്‍കിയത്. മുഖ്യമന്ത്രി വിഷയത്തില്‍ നിയുക്ത കോണ്‍ഗ്രസ് എംഎല്‍എമാരുടെ അഭിപ്രായം കേന്ദ്ര നേതാക്കള്‍ രേഖപ്പെടുത്തിയ പേപ്പറിന്റെ ഭാഗത്തിന്റെ ചിത്രം പ്രമുഖ ഇംഗ്ലീഷ് പത്രം പുറത്തുവിട്ടതോടെയാണ് ഐസിയുടെ നിലപാട് വെളിച്ചത്തായത്.
ജില്ലയില്‍നിന്നുള്ള മറ്റു നിയുക്ത എംഎല്‍എമാരായ ടി. സിദ്ദിഖ്(കല്‍പ്പറ്റ), ഉഷ വിജയന്(മാനന്തവാടി) എന്നിവരും കെസി മുഖ്യമന്ത്രിയാകണമെന്ന താത്പര്യമാണ് എഐസിസി നിരീക്ഷകരെ അറിയിച്ചത്. ജില്ലയില്‍നിന്നുള്ള മൂന്ന് നിയുക്ത എംഎല്‍എമാരില്‍ ഒരാള്‍ പോലും വി.ഡി. സതീശന്റെ പേര് മുഖ്യമന്ത്രി സ്ഥാനത്തേക്ക് നിര്‍ദേശിച്ചില്ല.
ജില്ലയില്‍ ആര്‍സി ഗ്രൂപ്പിലെ പ്രധാനികളില്‍ ഒരാളായാണ് ബാലകൃഷ്ണന്. പലപ്പോഴും പ്രതിസന്ധി ഘട്ടങ്ങളില്‍ ബാലകൃഷ്ണന് രക്ഷാകവചം ഒരുക്കിയത് ചെന്നിത്തലയാണ്. ഏറ്റവും ഒടുവില്‍ ബത്തേരി മണ്ഡലത്തില്‍ തുടര്‍ച്ചയായ നാലാംതവണയും സീറ്റ് ഉറപ്പിക്കുന്നതിലും ചെന്നിത്തല വലിയ പങ്ക് വഹിച്ചു.
ബത്തേരി അര്‍ബന്‍ ബാങ്ക് നിയമന വിവാദം, ഡിസിസി ട്രഷററായിരുന്ന എന്‍.എം. വിജയന്റെ ആത്മഹത്യ എന്നിവയുമായി ബന്ധപ്പെട്ട് ആരോപണ വിധേയനാകുകയും കേസില്‍ ഉള്‍പ്പെടുകയും ചെയ്ത ബാലകൃഷ്ണന് സീറ്റ് നല്‍കരുതെന്ന നിലപാട് കോണ്‍ഗ്രസ് നേതാക്കളില്‍ ഒരു വിഭാഗം സ്വീകരിച്ചിരുന്നു. ഇതിനിടെയാണ് ചെന്നിത്തല ശക്തമായി ഇടപെട്ട് ടിക്കറ്റ് ഉറപ്പിച്ചത്.
Kerala
തിരുവനന്തപുരം: മുഖ്യമന്ത്രി പദത്തെ ചൊല്ലി സംസ്ഥാനത്തെമ്പാടും ഫ്ളക്സ് യുദ്ധം. എഐസിസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍, പ്രതിപക്ഷ നേതാവ് വി.ഡി.സതീശന് എന്നിവരെ മുഖ്യമന്ത്രിയായി ഉയര്‍ത്തികാട്ടിയുള്ള ഫ്ളക്സ് ബോര്‍ഡുകളാണ് തലസ്ഥാന നഗരത്തിലും സെക്രട്ടറിയേറ്റിനു സമീപത്തും സ്ഥാപിച്ചിരിക്കുന്നത്. രമേശ് ചെന്നിത്തലയുടെ ഫ്ളക്സ് ബോര്‍ഡുകളും സ്ഥാപിച്ചിട്ടുണ്ടെങ്കിലും മറ്റുള്ളവരെ അപേക്ഷിച്ച് കുറവാണ്.
കെപിസിസി ആസ്ഥാനത്തിനു സമീപം സ്ഥാപിച്ച കെ.സി. വേണുഗോപാലിന്റെ ഫ്ളക്സ് ബോര്‍ഡില്‍ കരിഓയില്‍ ഒഴിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം, കൊല്ലം, എറണാകുളം, മലപ്പുറം, വയനാട്, കോഴിക്കോട് ഉള്‍പ്പെടെയുള്ള ജില്ലകളിലെ വിവിധ സ്ഥലങ്ങളിലാണ് ഫ്ളക്സ് ബോര്‍ഡുകള്‍ നിരത്തിയിരിക്കുന്നത്.
വി.ഡി.സതീശന് അനുകുലമായി വ്യാഴാഴ്ച സംസ്ഥാനത്തിന്റെ വിവിധ സ്ഥലങ്ങളില്‍ വി.ഡി. പക്ഷം പ്രകടനങ്ങള്‍ നടത്തിയിരുന്നു. എഐസിസി നിരീക്ഷകരായ അജയ്മാക്കനും മുകുള്‍ വാസ്നിക്കും എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷിയും വ്യാഴാഴ്ച തലസ്ഥാനത്ത് എംഎല്‍എമാരുടെ അഭിപ്രായം തേടാന്‍ എത്തിയവേളയിലുണ്ടായ ഫ്ളക്സ് യുദ്ധവും വാക്ക് പോരുകളും നിരീക്ഷകര്‍ക്ക് അതൃപ്തിയുളവാക്കിയിട്ടുണ്ട്. ഇക്കാര്യങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള റിപ്പോര്‍ട്ട് എഐസിസി പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് സമര്‍പ്പിക്കുമെന്നാണ് ലഭിക്കുന്ന സൂചന.
മുഖ്യമന്ത്രിസ്ഥാനപ്പോരില് കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍ക്കും ഹൈക്കമാന്‍ഡിനും കടുത്ത അതൃപ്തിയുണ്ട്. ചരിത്രവിജയത്തിന്റെ ശോഭ കെടുത്തുന്ന സംഭവ വികാസങ്ങളാണ് കേരളത്തില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്നാണ് മുതിര്‍ന്ന നേതാക്കളുടെ അഭിപ്രായം.
അതേസമയം എംഎല്‍എമാരുടെ അഭിപ്രായം തേടി നിരീക്ഷകര്‍ തയാറാക്കിയ റിപ്പോര്‍ട്ട് എഐസിസി പ്രസിഡന്റിന് ഇന്ന് കൈമാറും. കേരളത്തിലെ കോണ്‍ഗ്രസ് എംഎല്‍എമാരില്‍ ഭൂരിപക്ഷം പേരും കെ.സി. വേണുഗോപാലിനെ പിന്തുണച്ചിരിക്കുന്നത്.
Kerala
തിരുവനന്തപുരം: മുഖ്യമന്ത്രി ആരാകണമെന്ന കാര്യത്തില്‍ എംഎല്‍എമാരുടെയും മുതിര്‍ന്ന നേതാക്കളുടെയും ഘടകകക്ഷികളുടെയും നിലപാട് അറിഞ്ഞശേഷം എഐസിസി നിരീക്ഷകരായ അജയ് മാക്കനും മുകുള്‍ വാസ്നിക്കും ഡൽഹിയിലേക്ക് മടങ്ങി.
ഇവരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ചര്‍ച്ചകള്‍ക്കുശേഷം ഹൈക്കമാന്‍ഡ് കേരളത്തില്‍നിന്നുള്ള നേതാക്കളെ ഡല്‍ഹിയിലേക്കു വിളിപ്പിച്ചു കൂടിക്കാഴ്ച നടത്തുമെന്നാണ് റിപ്പോര്‍ട്ട്.
കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവനില്‍ ഇന്നു നടന്ന കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗത്തില്‍ അജയ് മാക്കനും മുകുള്‍ വാസ്നിക്കും പങ്കെടുത്തിരുന്നു. നിയമസഭാകക്ഷി നേതാവിനെ തീരുമാനിക്കാനുള്ള പൂര്‍ണ അധികാരം എഐസിസി പ്രസിഡന്റിന് നല്‍കിക്കൊണ്ടുള്ള പ്രമേയം യോഗം ഏകകണ്ഠമായി പാസാക്കിയതായി കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് പറഞ്ഞു.
കെപിസിസി പ്രസിഡന്റ് അവതരിപ്പിച്ച പ്രമേയത്തെ വി.ഡി. സതീശന് പിന്താങ്ങി. പ്രമേയം ഇതിനോടകം തന്നെ എഐസിസിക്ക് ഔദ്യോഗികമായി കൈമാറിയിട്ടുണ്ട്. തുടര്‍ന്ന് കേന്ദ്രനിരീക്ഷകർ 63 എംഎല്‍എമാരുമായും ഒറ്റയ്ക്കൊറ്റയ്ക്കു കൂടിക്കാഴ്ച നടത്തി.
കേരളത്തിന്റെ ചുമതലയുള്ള എഐസിസി സെക്രട്ടറി ദീപാദാസ് മുന്‍ഷിയും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. കെ.സുധാകരന്, വി.എം.സുധീരന്, കൊടിക്കുന്നില്‍ സുരേഷ്, പി.ജെ.കുര്യന് തുടങ്ങി പ്രമുഖ നേതാക്കളുമായും നിരീക്ഷകര്‍ കൂടിക്കാഴ്ച നടത്തി.